തിരുവനന്തപുരം ; പോലീസ് സ്വമേധയാ എടുക്കുന്ന കേസുകളിൽ നിഷ്പക്ഷരായ ദൃക്സാക്ഷികളുടെ മൊഴിപ്രകാരം കാപ്പ ചുമത്താൻ തീരുമാനം. കലക്ടർമാരുടെ അധ്യക്ഷതയിലുള്ള സമിതിയാണ് നിലവിൽ കാപ്പ അറസ്റ്റുകൾക്ക് അനുമതി നൽകുന്നത്. എന്നാൽ ഇനി മുതൽ പോലീസിനു നേരിട്ടു കാപ്പ ചുമത്താൻ കഴിയും. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിജിപിയും ജില്ലാ കലക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സ്ഥിരം കുറ്റവാളികളെ കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്യാൻ കഴിയാത്തതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഡിജിപിയെ പരാതി അറിയിച്ചിരുന്നു .ഡിജിപി നിരവധി തവണ ആഭ്യന്തരവകുപ്പിനു റിപ്പോർട്ടു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വേണു, ഡിജിപി അനിൽ കാന്ത്, ജില്ലാ കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന്റെ മിനിട്ട്സ് പുറത്തുവന്നു.
ഏറെ വിവാദം ആയേക്കാവുന്ന വ്യവസ്ഥകൾ ഉൾപ്പെടുന്ന തീരുമാനത്തിലേക്ക് ആണ് ആഭ്യന്തരവകുപ്പ് നീങ്ങുന്നത്. സ്വമേധയാ എടുക്കുന്ന കേസുകളിലും കാപ്പ നടപടികൾ പോലീസിന് സ്വീകരിക്കാം എന്ന നിർദേശം വിവാദമാകുകയാണ്.
കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വർഷംവരെ സ്വന്തം ജില്ലയിൽ പ്രവേശിപ്പിക്കുന്നത് തടയാം. ആറുമാസംവരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാം.
ജാമ്യവ്യവസ്ഥയ്ക്കു വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ, ജാമ്യം റദ്ദാക്കാൻ കോടതിക്കു റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം. കോടതിയുടെ തീരുമാനത്തിനു കാത്തു നിൽക്കാതെ നടപടികൾ ആരംഭിക്കാം. കാപ്പ നിയമത്തിനു കീഴിൽ വരുന്ന കുറ്റകൃത്യങ്ങള് മാത്രമേ നടപടിക്കു പരിഗണിക്കാവൂ. ചെറിയ കുറ്റങ്ങൾ പരിഗണിക്കരുത്. പ്രതി കൂടുതൽ കുറ്റകൃത്യങ്ങൾ നടത്തുന്നതിനെ തടയുന്ന തരത്തിലുള്ളതാണ് നിലവിലെ ജാമ്യ വ്യവസ്ഥകളെങ്കിൽ കാപ്പ വകുപ്പുകൾ ചുമത്തരുത്. ലഹരിമരുന്നു കേസുകൾ വർധിക്കുന്നതിനാൽ ചെറിയ തോതിൽ ലഹരിവസ്തു പിടികൂടിയാലും ശക്തമായ കരുതൽ തടങ്കൽ നടപടി വേണമെന്നും യോഗം നിർദേശിച്ചു.
ജാമ്യവ്യവസ്ഥയ്ക്ക് വിരുദ്ധമായി പ്രതി പ്രവർത്തിച്ചാൽ ജാമ്യം റദ്ദാക്കാൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ച ശേഷം കാപ്പ നിയമപ്രകാരം നടപടിയെടുക്കാം.
Discussion about this post