ന്യൂഡൽഹി : സമൂഹത്തെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്ന ചില എൻജിഒകൾ രാജ്യത്തുണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ . രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ പേരു പറയാതെയായിരുന്നു കോൺഗ്രസിനെതിരെയുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന .
ഇന്ത്യയിലെ സമൂഹത്തെ ആരോഗ്യകരമാക്കാൻ ആഗ്രഹിക്കുന്ന ചില എൻജിഒകളുണ്ട്, സമൂഹത്തെ ദ്രോഹിക്കാൻ ആഗ്രഹിക്കുന്ന ചില എൻജിഒകളും രാജ്യത്തുണ്ട്. ഇത് കോൺഗ്രസിന്റെ സർക്കാരല്ല, നരേന്ദ്ര മോദിയുടെ സർക്കാരാണ്. ഇന്ത്യാ ഗവൺമെന്റിന്റെ നയം രണ്ട് തരം സംഘടനകൾക്കും നേരെ ഒരുപോലെ ആയിരിക്കില്ല. എഫ്സിആർഎ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും, ഒരു ദയയുമില്ല. – അമിത് ഷാ പറഞ്ഞു.
പേര് എടുത്ത് പരാമർശിച്ചില്ലെങ്കിലും എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയ രാജീവ് ഗാന്ധി ഫൗണ്ടേഷനെ പറ്റിയാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട് . ഡീ അഡിക്ഷനുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ബോധവൽക്കരണം നടത്തുകയാണെന്നും അമിത്ഷാ പറഞ്ഞു.നിരവധി എൻജിഒകളും ഇതിൽ പങ്കാളികളാണ്.
വിദേശത്ത് നിന്ന് വരുന്ന പണത്തിന്റെ ഉറവിടം സർക്കാർ അറിവോടെയാണെങ്കിൽ ഭയപ്പെടേണ്ട . നിങ്ങളുടെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇത് നരേന്ദ്ര മോദിയുടെ സർക്കാരാണ്, രാജ്യത്തെ നശിപ്പിക്കാൻ ആരും ഈ രാജ്യത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയത് ദിവസങ്ങൾക്ക് മുൻപാണ് . 2005-06, 2006-07 സാമ്പത്തിക വർഷങ്ങളിൽ ചൈനീസ് എംബസിയിൽ നിന്ന് രാജീവ് ഗാന്ധി ഫൗണ്ടേഷന് 1.35 കോടി രൂപ ഗ്രാന്റ് ലഭിച്ചിട്ടുണ്ടെന്നും ഇത് നിയമപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post