തിരുവനന്തപുരം: കോവിഡ് കണക്കുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശവുമായി സംസ്ഥാന ആരോഗ്യവകുപ്പ്. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്കി.മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബറിൽ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ ജാഗ്രത വേണം.
മാസ്ക് കൃത്യമായി ധരിക്കണം. മുന്‍കരുതല്‍ എടുക്കാത്തവര്‍ വാക്സീന് സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. പുതിയ വകഭേദങ്ങള്‍ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം നടത്തും. ആശങ്ക വേണ്ടെങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്ക് ധരിക്കണം. പ്രായമായവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക കരുതല്‍ വേണം.
ഇനിയും ഒരു അടച്ചിടലിലേക്ക് പോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. ഇത് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്കി. ആശുപത്രി അഡ്മിഷന് നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും നിര്‍ദേശം നല്കി.
എന്നാല്‍, കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകില്ല. ക്രിസ്മസും പുതുവത്സരവും അടുത്തു വരുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പോകാന്‍ നിലവില്‍ തീരുമാനമില്ല എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Discussion about this post