മോസ്കോ : റഷ്യയിൽ 400,000 വർഷം പഴക്കമുള്ള വൈറസിനെ പുനരുജ്ജീവിപ്പിക്കുന്നു. സൈബീരിയൻ നഗരമായ നോവോസിബിർസ്കിലെ ബയോവെപ്പൺ ലാബിലെ ഗവേഷക സംഘമാണ് അര ദശലക്ഷം വർഷങ്ങളായി ഉറങ്ങിക്കിടക്കുന്ന വൈറസുകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത് . മാരകമായ വസൂരി വൈറസ് സംഭരിച്ചിരിക്കുന്ന ലോകത്തിലെ രണ്ട് സ്ഥലങ്ങളിൽ ഒന്നായി ഈ ലാബ് അറിയപ്പെടുന്നു.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചത്ത മാമോത്തുകളുടെയും കാണ്ടാമൃഗങ്ങളുടെയും മൃതദേഹങ്ങൾ റഷ്യയിലെ യാകുടിയ എന്ന സ്ഥലത്ത് കണ്ടെത്തിയിരുന്നു . ഈ സ്ഥലത്തെ താപനില മൈനസ് 55 ഡിഗ്രിയിൽ താഴെയാണ്.ഫ്രഞ്ച് ശാസ്ത്രജ്ഞർ അടുത്തിടെ ഒരു ഡസനിലധികം ചരിത്രാതീത വൈറസുകളെ തിരിച്ചറിഞ്ഞ അതേ സ്ഥലമാണിത്.തണുത്തുറഞ്ഞ ആവാസവ്യവസ്ഥയ്ക്കുള്ളിൽ പുരാതന വൈറസുകളെ ശാസ്ത്രജ്ഞർ കണ്ടെത്തുന്നത് ഇതാദ്യമല്ല.
ലാബ് സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്നാണ് റഷ്യൻ അധികൃതർ പറയുന്നത്. ലാബിൽ നിന്ന് അപകടകാരിയായ ഈ വൈറസ് പുറത്തെത്തിയാൽ അത് മറ്റൊരു മഹാമാരിയിലേക്ക് നയിച്ചേക്കാവുന്ന അപകടസാധ്യതയെക്കുറിച്ചും ശാസ്ത്രലോകം ആശങ്കാകുലരാണ്.
ഈ വൈറസുകൾ ഹിമയുഗത്തിൽ പകർച്ചവ്യാധികൾ ഉണ്ടാക്കിയതായി വിശ്വസിക്കപ്പെടുന്നു. നൂറുകണക്കിന് വലിയ മൃഗങ്ങളെ ഒരുമിച്ച് കൊല്ലാൻ കെൽപ്പുള്ളവയാണിവ. മനുഷ്യശരീരത്തിന് സഹിക്കാൻ പറ്റാത്തത്ര ശക്തമാണ് ഈ വൈറസ്. അതുകൊണ്ട് തന്നെ റഷ്യ നടത്തുന്ന ഈ ഗവേഷണം അത്യന്തം അപകടകരമാണെന്ന് ഫ്രാൻസിലെ എയ്ക്സ്-മാർസെയ്ലെ യൂണിവേഴ്സിറ്റിയിലെ നാഷണൽ സെന്റർ ഓഫ് സയന്റിഫിക് റിസർച്ചിലെ പ്രൊഫസർ ജീൻ മൈക്കൽ ക്ലേവറി പറഞ്ഞു. ഏറ്റവും സുരക്ഷിതമായ ലബോറട്ടറികളിൽ പോലും പാളിച്ചകൾ ഉണ്ടായേക്കാമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ ബയോസെക്യൂരിറ്റി വിദഗ്ധൻ ഫിലിപ്പ ലെൻസോസ് മുന്നറിയിപ്പ് നൽകുന്നു.
Discussion about this post