അഹമ്മദാബാദ് : പാകിസ്താന്റെ മുന്നിൽ അയാൾ ചാരനായിരുന്നു , ഇന്ത്യ രഹസ്യങ്ങൾ ചോർത്താൻ അയച്ച ചാരൻ . വ്യാജമായ ഈ ആരോപണത്തിന്റെ പേരിൽ ഒരു സാധു മനുഷ്യന് സഹിക്കേണ്ടി വന്നതോ കൊടും പീഡനങ്ങളും.
അഹമ്മദാബാദ് സ്വദേശിയായ കുൽദീപ് യാദവ് 32 വർഷമാണ് പാകിസ്ഥാൻ ജയിലിൽ കഴിഞ്ഞത്. തിരിച്ച് വന്നിട്ട് നാല് മാസമായെങ്കിലും ജീവിതത്തിലെ കറുത്ത ദിനങ്ങൾ മറക്കാനായിട്ടില്ല അദ്ദേഹത്തിന്.
നിയമപഠനം കഴിഞ്ഞ് കുടുംബം പോറ്റാൻ ജോലി നോക്കുകയായിരുന്നു കുൽദീപ് . 1992-ൽ പാകിസ്ഥാനിലേക്ക് പോയി. 1994-ൽ പിടിക്കപ്പെട്ടു. പാക് സൈന്യമാണ് എല്ലാ ചോദ്യം ചെയ്യലുകളും നടത്തിയത്. തുടർന്ന് കോർട്ട് മാർഷൽ നടന്നു. ചോദ്യം ചെയ്യലിനു ശേഷം 1996-ൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു, ലാഹോറിലെ സെൻട്രൽ ജയിലിലേക്ക് അയച്ചു. അവിടെ കൊടും പീഡനങ്ങൾക്കാണ് ഇരയായത് . നല്ല രീതിയിൽ ഭക്ഷണം പോലും ഉണ്ടായിരുന്നില്ല . അതിനുശേഷം, 2022 ഓഗസ്റ്റ് 22 നാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പഞ്ചാബിലെ സരബ്ജിത് സിംഗും കുൽദീപും ഒരുമിച്ചാണ് പാക് ജയിലിൽ കഴിഞ്ഞത്.
പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയിട്ട് നാല് മാസം പിന്നിടുമ്പോൾ ശരീരം ക്ഷയിച്ച് കിടക്കയിലാണ് കുൽദീപ്. വീട്ടമ്മയായ ഭാര്യയും, ഇളയ സഹോദരനും മാത്രമാണ് ഒപ്പമുള്ളത്.
കുറച്ചു കാലം മുമ്പ് ഉണ്ടായ ഭക്ഷ്യ വിഷബാധയാണ് കുൽദീപിനെ കൂടുതൽ തളർത്തിയത് . രക്തം ഛർദ്ദിച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . തുടർന്ന് എൻഡോസ്കോപ്പി നടത്തി. മൂക്കിൽ ട്യൂബിട്ട് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. ഇന്ന് ആരോഗ്യം മെച്ചപ്പെടുന്നുണ്ടെങ്കിലും മരുന്നുകൾക്കായി ഒട്ടേറെ പണം ആവശ്യമായി വരുന്നുവെന്ന് കുൽദീപ് പറയുന്നു.
Discussion about this post