ന്യൂഡൽഹി : അരുണാചൽ പ്രദേശിലെയും സിക്കിമിലെയും അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 130 ഗ്രാമങ്ങൾ കണ്ടെത്തി ഇന്ത്യൻ സൈന്യം. ‘അനധികൃത കുടിയേറ്റം’ ഒഴിവാക്കാനും മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ ഉറപ്പാക്കാനുമാണ് നീക്കം. പ്രാദേശിക വികസനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഈസ്റ്റേൺ കമാൻഡ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിത പറഞ്ഞു.
സൈന്യം തിരഞ്ഞെടുത്ത 130 ഗ്രാമങ്ങളിൽ 28 എണ്ണം സിക്കിമിലും ബാക്കിയുള്ളവ അരുണാചൽ പ്രദേശിലുമാണ്. അരുണാചലിലെ ‘കഹോ‘ ഗ്രാമത്തിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രധാന പ്രദേശങ്ങളിൽ റോഡ്, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങളും നടക്കുന്നു. കേന്ദ്രത്തിന് പുറമെ അരുണാചൽ സർക്കാരും മാതൃകാ ഗ്രാമങ്ങൾ വികസിപ്പിക്കുന്നുണ്ട്. അതേസമയം ചൈനയിൽ നിന്നുള്ള അനധികൃത നിർമ്മാണങ്ങളും, നുഴഞ്ഞുകയറ്റവും തടയുന്നതാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും പറയപ്പെടുന്നു.
അതിർത്തിയിൽ 100 കിലോമീറ്ററിനുള്ളിൽ ഏത് അടിസ്ഥാന സൗകര്യ വികസനത്തിനും അനുമതി നൽകുന്നതിനുള്ള ‘ഏകജാലക സംവിധാനം’ പുരോഗമിക്കുകയാണ്. റെഗുലേറ്ററി ക്ലിയറൻസ് ലഭിക്കാൻ കാലതാമസം നേരിടുന്നതിനാൽ വൻകിട പദ്ധതികൾ വൈകുന്നത് കണക്കിലെടുത്താണ് നടപടി.
Discussion about this post