കൊച്ചി ; പോപ്പുലർ ഫ്രണ്ടിന് ധനസമ്പാദനത്തിനായി ഗൾഫിൽ പ്രത്യേക സംവിധാനങ്ങൾ ഉണ്ടെന്ന് എൻഐഎ . നൂറിലധികം ബാങ്ക് അക്കൗണ്ടുകളാണ് പോപ്പുലർ ഫ്രണ്ടിന്റേതായി കണ്ടെത്തിയിട്ടുള്ളത്. ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘടനയ്ക്ക് ഫണ്ട് ക്രമീകരിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
ഇത് സംബന്ധിച്ച് മുൻപ് പട്യാല ഹൗസ് കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. എൻആർഐ അക്കൗണ്ടുള്ള അംഗങ്ങൾ നാട്ടിലെ വിവിധ ബാങ്കുകളിലേക്ക് പണം അയയ്ക്കും, ഈ പണം പിന്നീടു പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ബാങ്കുകളിലേക്കു മാറ്റും. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ച് അതുവഴി സ്വരൂപിക്കുന്ന പണവും നാട്ടിലെത്തിക്കുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സംഘടനകളുമായും വ്യക്തികളുമായും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ പോപ്പുലർ ഫ്രണ്ട് ചേർന്നിട്ടുണ്ട്. ഇവർ മുഖേന നിരോധിത സംഘടന അനധികൃതമായി ഫണ്ട് ശേഖരിക്കുകയും ബാങ്ക് അക്കൗണ്ടുകളിൽ സംഭാവനയായി കാണിച്ച് പിന്നീട് ഈ പണം ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തു.
കുവൈത്ത് ഇന്ത്യ സോഷ്യൽ ഫോറം എന്ന പേരിൽ കുവൈത്തിൽ പിഎഫ്ഐ സജീവമായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഈ ഫോറത്തിലെ അംഗങ്ങളിൽനിന്നു വാർഷിക അംഗത്വ ഫീസ് ഈടാക്കിയതും കണ്ടെത്തി. സിറിയയിൽ മുഹമ്മദ് ഫാഹിമി എന്ന അംഗം തീവ്രവാദ സംഘടനകൾ ഉപയോഗിച്ച കാറുകൾ മറിച്ചുവിറ്റു വലിയ തുകകൾ ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി.
പോപ്പുലർ ഫ്രണ്ടിന്റെ ഡൽഹി യൂണിറ്റിന്റെ പ്രസിഡന്റായിരുന്ന അഹമ്മദാണ് സംഘടനയുടെ ധനസമാഹരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത് . വ്യാജ പണമിടപാട് സ്ലിപ്പുകളും ഇവർ തയാറാക്കിയിരുന്നു.
Discussion about this post