ഇസ്ലാമാബാദ് : ബധിരയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ജയിൽ മോചിതനാക്കി പാകിസ്താൻ കോടതി. പീഡനത്തിനിരയായ യുവതിയെ വിവാഹം കഴിക്കാമെന്ന പ്രതിയുടെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബുനർ ജില്ലയിലാണ് സംഭവം. മെയ് മാസത്തിലാണ് ദൗലത്ത് ഖാൻ എന്ന യുവാവിനെ കോടതി പീഡനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ പെൺകുട്ടിയുടെ കുടുംബവുമായി ദൗലത്ത് ഖാന്റെ മാതാപിതാക്കൾ സംസാരിച്ച് ഒത്തു തീർപ്പിൽ എത്തുകയായിരുന്നു. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് പെഷവാർ ഹൈക്കോടതി അംഗീകരിച്ചതിനെത്തുടർന്ന് യുവാവ് ജയിൽ മോചിതനായി.
പാകിസ്താനിലെ പരമ്പരാഗത കൗൺസിലിന്റെ സഹായത്തോടെയാണ് ഇരുകൂട്ടരും ഒത്തുതീർപ്പിലെത്തിയത്. പീഡനത്തിനിരയായ പെൺകുട്ടി ഈ വർഷമാദ്യം ഒരു കുഞ്ഞിന് ജന്മം നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതും ദൗലത്ത് ഖാനെ അറസ്റ്റ് ചെയ്തതും. ഡിഎൻ എ പരിശോധനയിലും ദൗലത്ത് ഖാനിന്റെ കുഞ്ഞാണെന്ന് വ്യക്തമായി.
അതേസമയം കോടതിക്ക് പുറത്ത് ഒത്ത് തീർപ്പ് നടത്തി പ്രതിയെ മോചിപ്പിച്ചതിനെതിരെ പാകിസ്താനിൽ ജനരോഷം ശക്തമാകുകയാണ് . അന്വേഷണത്തിനിടയിലെ വീഴ്ചകൾ, , കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പുകൾ എന്നിവ മൂലം പല പീഡനക്കേസുകളിലും പ്രതികൾ ഇവിടെ രക്ഷപെടാറുണ്ട്.
ബലാത്സംഗം ചെയ്യുന്നതിനും ബലാത്സംഗം ചെയ്യുന്നവരെ സഹായിക്കുന്നതിനും അംഗീകാരം നൽകുന്ന പോലെയാണ് ഈ കോടതി വിധിയെന്ന് അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ ഇമാൻ സൈനബ് മസാരി-ഹാസിർ പറഞ്ഞു. ഇത് നീതിയുടെ അടിസ്ഥാന തത്വങ്ങൾക്കും രാജ്യത്തിന്റെ നിയമത്തിനും എതിരാണ്, ഇത് അംഗീകരിക്കാനാകുന്നില്ല,- അവർ പറഞ്ഞു. വിധി തങ്ങളെ പരിഭ്രാന്തരാക്കിയതായി പാക്കിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷനും പറഞ്ഞു.
പാകിസ്താനിലെ ഗ്രാമങ്ങളിൽ, ജിർഗാസ് അല്ലെങ്കിൽ പരമ്പരാഗത കൗൺസിലുകൾ രൂപീകരിക്കുന്നത് പ്രാദേശിക മൂപ്പന്മാരാണ് . നീതിന്യായ വ്യവസ്ഥയെ മറികടക്കുന്ന തീരുമാനമാണ് ഇവർ എടുക്കുന്നത്.
Discussion about this post