കൊച്ചി ; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എന്‍ഐഎ റെയ്ഡ്. നിരോധനത്തിന് ശേഷവും സംഘടന സജീവമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് സൂചനകളാണ് റെയ്ഡിൽ നിന്നും ലഭ്യമായത് എന്നാണ് വിവരം. ഡൽഹിയിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്.
റെയ്ഡിനായി എൻ ഐ എ സംഘം കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു. പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്. പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാം നിര നേതാക്കളുടെ വീടുകളിലായിരുന്നു എന്‍.ഐ.എയുടെ ഇത്തവണത്തെ പരിശോധന. പോലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിലെത്തിയ എന്‍.ഐ.എ. സംഘം വിശദമായ പരിശോധനയാണ് നടത്തിയത്. ചിലയിടങ്ങളില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകളും ചില രേഖകളും പിടിച്ചെടുത്തെന്നാണ് സൂചന.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കല്ലൂർ സ്വദേശി തോന്നയ്ക്കൽ നവാസിന്റെ വീട്ടിലും പോപ്പുലർ ഫ്രണ്ട് നേതാക്കളായ സുൽഫി വിതുരയുടെ തൊളിക്കോട് പുളിമൂട്ടിലെ പള്ളിക്കൽ ഫസിലിന്റെ കല്ലമ്പലത്തെ വീട്ടിലുമാണ് എൻഐഎ റെയ്ഡ് നടത്തിയത്. വിതുരയിൽ എൻഐഎ ഡിവൈഎസ്പി: ആർ.കെ.പാണ്ടെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
തോന്നയ്ക്കൽ നവാസിന്റെ ഇലങ്കത്തുകാവിലുള്ള വീട്ടിൽ എൻഐഎയുടെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. നവാസിന്റെയും ഭാര്യയുടെയും ഫോണും ലഘുലേഖകളും പിടിച്ചെടുത്തു. പുലർച്ചെ 4 മണി മുതൽ 9 മണിവരെ പരിശോധന നടത്തി. എൻഐഎ പരിശോധനയ്ക്ക് എത്തുമ്പോൾ പള്ളിക്കല്‍ ഫസിൽ വീട്ടിലില്ലായിരുന്നു. ആശുപത്രിയിലെ ആവശ്യത്തിനായി പുറത്താണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. വീട്ടിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തു.
കൊല്ലം ജില്ലയിലെ ചക്കുവള്ളിയിലും കരുനാഗപ്പള്ളിയിലും ഓച്ചിറയിലുമാണ് റെയ്ഡ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ പ്രസിഡന്റ് സിദ്ദിഖ് റാവുത്തറുടെ വീട്ടില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും ചില രേഖകളും പിടിച്ചെടുത്തു. ഓച്ചിറയിലെ അന്‍സാരിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍,സിം കാര്‍ഡ്, പോപ്പുലര്‍ ഫ്രണ്ടിന്റെ യൂണിഫോം എന്നിവയും കണ്ടെടുത്തു. കരുനാഗപ്പള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവായ ഷെമീറിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവിടെ നിന്ന് ചില ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തതായാണ് വിവരം.
പത്തനംതിട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന കമ്മിറ്റി അംഗം നിസാറിന്റെ കണ്ണങ്കരയിലെ വീട്ടില്‍ പരിശോധന നടന്നു. ജില്ലാ നേതാവായിരുന്ന സജീവിന്റെ അടൂര്‍ പഴകുളത്തെ വീട്ടിലും മുന്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഷിദിന്റെ വീട്ടിലും എന്‍.ഐ.എ. സംഘമെത്തി.
കോട്ടയത്ത് രണ്ടിടങ്ങളിലാണ് എന്‍.ഐ.എ. സംഘം റെയ്ഡ് നടത്തിയത്. എറണാകുളത്ത് 12 കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പരിശോധനയുണ്ടായത്.
Discussion about this post