വാഷിംഗ്ടൺ ; ദക്ഷിണ ചൈനാ കടലിൽ ചൈനീസ് – അമേരിക്കൻ യുദ്ധവിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായി. ചൈനീസ് യുദ്ധവിമാനം അമേരിക്കൻ വിമാനത്തിന് വളരെ അടുത്ത് എത്തിയതായും, അവയ്ക്കിടയിൽ 20 അടി മാത്രമേ അകലം ഉണ്ടായിരുന്നുള്ളൂവെന്നും യു എസ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു . ചൈനീസ് സൈനിക പൈലറ്റ് ജെ-11 ജെറ്റ് അപകടകരമായി പറത്തിയെന്നും, അമേരിക്കൻ എയർഫോഴ്സിന്റെ RC-135 വിമാനവുമായി കൂട്ടിയിടിക്കാൻ ശ്രമിച്ചുവെന്നും യുഎസ് സൈന്യം പ്രസ്താവനയിൽ പറയുന്നു.
അപകടകരമായ പ്രവൃത്തിയാണ് ചൈനീസ് പൈലറ്റ് നടത്തിയത്. ഇത് വൻ ദുരന്തമായി മാറിയേക്കാമെന്നും അമേരിക്ക പറയുന്നു. ഇരു വിമാനങ്ങളും തമ്മിൽ കൂട്ടിയിടിക്കാതിരിക്കാൻ അമേരിക്കൻ പൈലറ്റിന് കിണഞ്ഞു ശ്രമിക്കേണ്ടി വന്നു.
ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ സൈന്യം തുടർച്ചയായി ഇത്തരം വ്യോമ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി യുഎസ് ആരോപിച്ചു. അത് ഏറെ ആശങ്കപ്പെടുത്തുന്ന വിഷയമാണ് . ഇത്തരത്തിലുള്ള കാര്യങ്ങളിൽ വളരെ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് അമേരിക്കൻ സൈനിക വക്താവ് പറഞ്ഞു. സർക്കാരിന്റെ മറ്റ് ഏജൻസികളെയും വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദക്ഷിണ ചൈനാ കടൽ, ഫിലിപ്പീൻസ് കടൽ, കിഴക്കൻ ചൈന കടൽ എന്നിവിടങ്ങളിലെ ചൈനീസ് സൈനിക പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് ഇൻഡോ-പസഫിക് കമാൻഡ് അറിയിച്ചു.
Discussion about this post