തിരുവനന്തപുരം ; സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ജനുവരി നാലിന് ബുധനാഴ്ച നടക്കും. നാലിന് സത്യപ്രതിജ്ഞ നടത്താമെന്ന് സര്‍ക്കാര്‍ ഗവര്‍ണറെ അറിയിക്കും. ഇന്നലെ ചേർന്ന സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവച്ചത് ജൂലൈ ആറിനായിരുന്നു. സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഇനി നീട്ടിക്കൊണ്ടുപോകേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ധാര്‍മികമായും നിയമപരമായും തടസങ്ങളില്ലെന്നാണ് പാര്‍ട്ടി നിലപാട്.
ഭരണഘടനാവിരുദ്ധ പ്രസ്താവനയുടെ പേരിലാണ് സജി ചെറിയാന് രാജി വെച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതികളിലുള്ള നിയമപ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സി.പി.എം. തീരുമാനിച്ചിരിക്കുന്നത്.
സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നങ്ങള്‍ അവശേഷിക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയിരിക്കുന്നത്. ഹൈക്കോടതി സ്റ്റാൻഡിംഗ് കോൺസൽ അഡ്വക്കേറ്റ് ഗോപകുമാര്‍ നായരില്‍ നിന്നാണ് അദ്ദേഹം നിയമോപദേശം തേടിയിരിക്കുന്നത്.
Discussion about this post