ന്യൂഡൽഹി : മോട്ടോർ വാഹന ഭേദഗതി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൂന്ന് മാസത്തിനകം എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രത്യേക യൂണിറ്റ് രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദ്ദേശം.
ബസിടിച്ച് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ, അപകടം നടന്നയുടൻ പ്രഥമ റിപ്പോർട്ട് നൽകണമെന്നും, അതിനാൽ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗത്തിൽ ആരംഭിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് എസ് അബ്ദുൾ നസീറും ജസ്റ്റിസ് ജെ കെ മഹേശ്വരിയും അടങ്ങിയ ബഞ്ചിന്റേതാണ് വിധി.
“ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തിലോ ഡിജിപി തലത്തിലോ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക യൂണിറ്റ് വികസിപ്പിച്ചെടുക്കാൻ നിർദ്ദേശിക്കുന്നു. ഈ ഉത്തരവ് വന്ന് മൂന്ന് മാസത്തിനുള്ളിൽ മോട്ടോർ വാഹന ഭേദഗതി നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം “ ഉത്തരവിൽ പറയുന്നു.
വാഹനത്തിന്റെ രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, വാഹനത്തിന്റെ ഫിറ്റ്നസ്, പെർമിറ്റുകൾ, മറ്റ് അനുബന്ധ പ്രശ്നങ്ങൾ എന്നിവ പരിശോധിച്ച് റിപ്പോർട്ട് ക്ലെയിംസ് ട്രൈബ്യൂണലിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സമർപ്പിക്കാൻ രജിസ്ട്രേഷൻ ഓഫീസ് ബാധ്യസ്ഥരാണെന്നും കോടതി ഉത്തരവിൽ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ നിയമങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.മോട്ടോർ ആക്സിഡന്റ് ക്ലെയിം കേസുകൾ കൈകാര്യം ചെയ്യാൻ നിർദ്ദിഷ്ട പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും കോടതി നിർദേശിക്കുന്നു.
Discussion about this post