തിരുവനന്തപുരം: സജി ചെറിയാന്റെ സത്യപ്രതിജ്ഞ തത്കാലം തടയേണ്ടതില്ലെന്ന് രാജ്ഭവന് നിയമോപദേശം ലഭിച്ചു. മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി പേര് നിർദേശിച്ചാൽ തള്ളാനാകില്ല . എന്നാൽ സജി ചെറിയാന്റെ കേസുമായി ബന്ധപ്പെട്ട് വ്യക്തത തേടാമെന്നാണ് ഹൈക്കോടതിയിലെ ഗവർണറുടെ അഭിഭാഷകന്റെ നിയമോപദേശം.
പൂര്‍ണ്ണമായൊരു നിയമോപദേശം ലഭിച്ചില്ലെങ്കിലും, ഏതെങ്കിലുമൊരു വ്യക്തിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ സമീപിച്ചാല്‍ അനുമതി കൊടുക്കാന്‍ ബാധ്യസ്ഥനാണെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന നിയമപരമായ അഭിപ്രായങ്ങള്‍. ഭരണഘടനാപരമായ ഉത്തരവാദിത്തമാണത്.
സി.പി.എം. സംസ്ഥാന സെക്രട്ടേറയറ്റിന്റെ തീരുമാനപ്രകാരമാണ് സജി ചെറിയാന് മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നത്. ജനുവരി നാലിന് സത്യപ്രതിജ്ഞ നടത്താനാണ് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ ഗവര്‍ണര്‍ കശ്മീരിലാണുള്ളത്. തിങ്കളാഴ്ച വൈകിട്ടോടെ തിരിച്ചെത്തും.
ഭരണഘടനയെ വിമർശിച്ചുള്ള വിവാദ പ്രസംഗത്തെ തുടർന്ന് ജൂലൈ ആറിനാണ് സജി ചെറിയാന് രാജി വെക്കേണ്ടി വന്നത്. സംഭവം കേസാവുകയും, അന്വേഷിച്ച പൊലീസ് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post