തിരുവനന്തപുരം; പത്തനംതിട്ട മല്ലപ്പള്ളിയിൽ ഭക്ഷ്യ വിഷബാധ ഉണ്ടായെന്ന റിപ്പോർട്ടുകളിൽമേൽ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംഭവത്തെപ്പറ്റി അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകി.
മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന മാമോദീസ വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ചെങ്ങന്നൂരില്‍ നിന്നുള്ള കാറ്ററിംഗ് സ്ഥാപനമാണ് ഭക്ഷണം പാകം ചെയ്ത് എത്തിച്ചത്.
ഏകദേശം 190 പേര് വിരുന്നില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഞായറാഴ്ച തന്നെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വിരുന്ന് സംഘടിപ്പിച്ചവര്‍ പറഞ്ഞു.
അതേസമയം, മല്ലപ്പള്ളിയില്‍ വിളമ്പിയ അതേ വിഭവങ്ങള്‍ തന്നെ പരുമലയിലും മറ്റുരണ്ടിടങ്ങളിലും അന്നേദിവസം വിതരണം ചെയ്തിട്ടുണ്ടെന്നാണ് കാറ്ററിംഗ് സ്ഥാപനത്തിന്റെ പ്രതികരണം. അവിടെയൊന്നും പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും കാറ്ററിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Discussion about this post