ന്യൂഡൽഹി : 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് ആദ്യം വിധിപറഞ്ഞ ജസ്റ്റിസ് ബി.ആർ. ഗവായ് വ്യക്തമാക്കി. അഞ്ചംഗ ബെഞ്ചിലെ മറ്റു മൂന്ന് ജഡ്ജിമാരും ഗവായിയുടെ നിലപാടിനോട് യോജിച്ചു.
500, 1000 രൂപയുടെ മുഴുവൻ നോട്ടുകളും നിരോധിക്കാനുള്ള അധികാരം ആര്.ബി.ഐ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിനുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ചില്ല, ലക്ഷ്യങ്ങള്‍ക്ക് ആനുപാതികമല്ല തീരുമാനം എന്നീ കാരണങ്ങൾ പറഞ്ഞ് നിരോധന ഉത്തരവ് റദ്ദാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.ആര്.ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി.
നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സര്‍ക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട് .സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോള്‍ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു.
ആര്‍ബിഐ നിയമത്തിലെ സെക്ഷന്‍ 26(2) പ്രകാരമുള്ള അധികാരം ബാങ്ക് നോട്ടുകളുടെ മുഴുവന്‍ ശ്രേണിയും അസാധുവാക്കാന്‍ ഉപയോഗിക്കാമെന്നും ഏതെങ്കിലും പ്രത്യേക സീരീസുകളല്ലെന്നും ബി ആര് ഗവായ് വ്യക്തമാക്കി. നിരോധനം ലക്ഷ്യം നേടിയോ എന്നത് പ്രസക്തമല്ല എന്നും ബി ആര് ഗവായ് പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്ന ജസ്റ്റിസ് ബി ആര് ഗവായിയുടെ വിധിയോട് വിയോജിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു .
കള്ളപ്പണം, ഭീകരവാദ ധനസഹായം, നികുതിവെട്ടിപ്പ് എന്നിവയ്ക്കെതിരെ പോരാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് നോട്ട് നിരോധനം എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. അഞ്ചംഗ ഭരണഘടന ബെഞ്ചിൽ നാല് പേരും നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന് വ്യക്തമാക്കി.
Discussion about this post