ചെന്നൈ : ശ്രീലങ്കയിലെ അധോലോക കുറ്റവാളി മുഹമ്മദ് നജീം മുഹമ്മദ് ഇമ്രാന് ഇന്ത്യയിലേക്ക് കടന്നതായി സൂചന . തമിഴ്നാട്ടിലെ രാമേശ്വരത്ത് മുഹമ്മദ് നജീം എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട്ടിൽ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര മയക്കുമരുന്നുസംഘങ്ങളുമായി ബന്ധമുള്ള ഇയാള്‍ ശ്രീലങ്കന്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
ഏതാനും കൂട്ടാളികള്‍ക്കൊപ്പം ഇമ്രാന് ഡിസംബര്‍ 25-ന് രാമേശ്വരത്ത് എത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കിട്ടിയ വിവരം. ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടന്‍ വേഷംമാറി തലൈമാന്നാറിലെത്തിയ ഇയാള്‍ അവിടെനിന്ന് ബോട്ടുമാര്‍ഗം രാമേശ്വരത്തെത്തി എന്നാണ് സൂചന. പാകിസ്താനിലെ ഹാജിഅലി ശൃംഖലയുമായും ശ്രീലങ്കയിലെ ഗുണശൃംഖലയുമായും ഇയാൾക്ക് അടുത്തബന്ധമുണ്ട്.
കള്ളക്കടത്തുകേസുകളിലും കൊലക്കേസുകളിലും നിയമനടപടി നേരിടുന്ന ഇമ്രാനെ ദുബായില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് 2019-ലാണ് ശ്രീലങ്കയിലേക്ക് നാടുകടത്തിയത്. അവിടെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നെങ്കിലും കഴിഞ്ഞയാഴ്ച ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
Discussion about this post