ഇസ്ലാമാബാദ് : പാകിസ്ഥാനിൽ വൻ സാമ്പത്തിക പ്രതിസന്ധി. പട്ടിണി, തൊഴിലില്ലായ്മ, വൈദ്യുതി പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളിൽ അകപ്പെട്ട് വലയുന്ന പാക് ജനതയ്ക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി പാക് സർക്കാർ. രാജ്യത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഇനി മുതൽ മാളുകളും മാർക്കറ്റുകളും റെസ്റ്റോറന്റുകളും രാത്രി 8.30 ന് ശേഷം അടച്ചിടും. വിവാഹ മണ്ഡപങ്ങളും രാത്രി 10 മണിക്ക് ശേഷം അടച്ചിടും. ഈ തീരുമാനത്തോടെ സർക്കാരിന് 60 ബില്യൺ രൂപ ലാഭിക്കാനാകുമെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക പ്രതിസന്ധിയും വൈദ്യുതി പ്രതിസന്ധിയും പാകിസ്താനെ വലയ്ക്കുകയാണ്. വിദേശനാണ്യ ശേഖരം തീർന്ന പാകിസ്താന്റെ കടബാധ്യത വർദ്ധിക്കുകയാണ്. പണം ലാഭിക്കാൻ മറ്റൊരു പുതിയ പരിഹാരവും ഷഹബാസ് ഷെരീഫ് സർക്കാർ നിർദേശിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ബൾബുകളുടെയും ഫാനുകളുടെയും ഉത്പാദനം നിർത്താൻ തീരുമാനിച്ചു.
പാകിസ്താനിൽ 120 മുതൽ 130 വാട്ട് വരെ വൈദ്യുതി എടുക്കുന്ന ഫാനുകളാണ് ഉപയോഗിക്കുന്നത്. ഇതുമൂലം കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജൂലൈ മാസം മുതൽ ഉയർന്ന വോൾട്ടേജ് ഫാനുകളുടെ ഉത്പാദനം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനുപുറമെ വലിയ ബൾബുകളുടെ ഉൽപ്പാദനവും നിർത്തും. തെരുവ് വിളക്കുകൾ അണയ്ക്കുകയും കോണാകൃതിയിലുള്ള ഗീസറുകൾ നിർബന്ധമാക്കുകയും ചെയ്യും.
സർക്കാർ ഓഫീസുകളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി പാകിസ്ഥാൻ സർക്കാരിന്റെ മന്ത്രിസഭാ യോഗവും പൊതുസ്ഥലത്താണ് നടന്നത്. ഊർജ്ജ ഉപഭോഗം കുറയ്ക്കാൻ വർക്ക് ഫ്രം ഹോം പോളിസി നടപ്പാക്കുമെന്നും പാക് സർക്കാർ പറഞ്ഞു.
Discussion about this post