ശ്രീനഗർ ; ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) റിക്രൂട്ടർ അഹ്മദ് അഹാംഗർ എന്ന അബു ഉസ്മാൻ അൽ-കശ്മീരിയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരം തീവ്രവാദിയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 49 ഭീകരരാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഭീകര പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ശ്രീനഗർ സ്വദേശിയായ ഭീകരൻ അഹാംഗർ നിലവിൽ അഫ്ഗാനിസ്ഥാനിലാണ്. ഇസ്ലാമിക് സ്റ്റേറ്റ്- ജമ്മു കശ്മീരിലേക്ക് (ഐഎസ്ജെകെ) തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ സൂത്രധാരനാണ് ഇയാൾ. 1974ൽ ശ്രീനഗറിലെ നവക്ദാലിൽ ജനിച്ച അഹാംഗർ, അൽ-ഖ്വയ്ദ ഉൾപ്പെടെ ലോകത്തെ പല ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ചാനലുകൾ പുനരാരംഭിക്കാനും അഹാംഗർ പദ്ധതിയിട്ടിരുന്നു. കശ്മീരിൽ തീവ്രവാദം വർധിപ്പിക്കാനാണ് ഇയാൾ ശ്രമിക്കുന്നത്.
രണ്ട് പതിറ്റാണ്ടായി അന്വേഷണ ഏജൻസികൾ തേടുന്ന ഭീകരനാണ് അഹാംഗർ. ജമ്മു കശ്മീരിൽ നിരവധി തീവ്രവാദ സംഘടനകൾക്കിടയിൽ ബന്ധം സൃഷ്ടിച്ച് ആക്രമണങ്ങൾ നടത്താനും അഹാംഗർ പദ്ധതിയിട്ടിട്ടുണ്ട്. ലഷ്കറെ ത്വയ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദിനെയും ഇന്ത്യൻ സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ലഷ്കറെ ത്വയ്ബയ്ക്കായി റിക്രൂട്ട്മെന്റ്, ഫണ്ട് ശേഖരണം, തീവ്രവാദ ആസൂത്രണം എന്നിവയിൽ തൽഹ പങ്കാളിയാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.
Discussion about this post