റായ്പൂർ: 2024 ന് മുൻപ് രാജ്യത്തെ മാവോയിസ്റ്റ് ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ മൂലം രാജ്യത്ത് ഇത്തരം ആക്രമണങ്ങളിൽ കുറവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിലെ കോർബ പട്ടണത്തിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. “2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതീയ ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചതിന് ശേഷം മാവോയിസ്റ്റ് ആക്രമണങ്ങളിൽ കുറവുണ്ടായി. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളെ മാവോയിസത്തിൽ നിന്ന് മുക്തമാക്കാനായി. 2009ൽ രാജ്യത്ത് 2,258 മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായി, 2021ൽ അത് 509 ആയി കുറഞ്ഞു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചു. അഴിമതിയും,കുറ്റകൃത്യങ്ങളും ഇവിടെ കൂടിവരികയാണ്. ആദിവാസി മേഖലകളിൽ വൻതോതിൽ വനനശീകരണമുണ്ടാകുന്നു. ഞങ്ങൾ ടെലിഫോൺ ലൈനുകൾ കൊടുത്തു, സ്കൂളുകൾ കൊടുത്തു, റോഡുകൾ കൊടുത്തു. കയ്യിൽ ആയുധം ഉള്ളവരെ ശക്തമായി പോരാടി ഉന്മൂലനം ചെയ്യുകയാണ് ബിജെപി ചെയ്തത്.- അമിത് ഷാ പറഞ്ഞു.
ഞങ്ങൾക്ക് വികസന പ്രവർത്തനങ്ങളുടെ ഒരു നീണ്ട പട്ടികയുണ്ട്. എനിക്ക് ഭൂപേഷ് ബാഗേലിനോട് ചോദിക്കണം, 2023-ൽ അദ്ദേഹം തെരഞ്ഞെടുപ്പിന് പോകുമ്പോൾ ആളുകൾ നിങ്ങൾ എന്ത് ജോലിയാണ് ചെയ്തതെന്ന് ചോദിക്കും. ഒന്നും ചെയ്തിട്ടില്ല എന്നല്ല. അഴിമതിയാണ് അദ്ദേഹം ചെയ്ത പണി. സംസ്ഥാനത്ത് ബലാത്സംഗവും കുറ്റകൃത്യങ്ങളും വർധിപ്പിക്കാൻ പ്രവർത്തിച്ച അദ്ദേഹം ആദിവാസികളുടെ വനങ്ങൾ വെട്ടിത്തെളിക്കുന്ന ജോലി ചെയ്തിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
2024ൽ നരേന്ദ്ര മോദിയെ ഒരിക്കൽ കൂടി പ്രധാനമന്ത്രിയായി കാണണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗത്തിൽ പങ്കെടുത്തവരോട് അമിത് ഷാ അഭ്യർത്ഥിച്ചു
Discussion about this post