കോട്ടയം: സംക്രാന്തിയിലെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് അല്‍ഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ചീഫ് കുക്ക് അറസ്റ്റില്‍. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സിറാജുദ്ദീനെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി. ഏറ്റുമാനൂര്‍ കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാടാമ്പുഴയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. മരണം സംഭവിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് ആദ്യ അറസ്റ്റ് ഉണ്ടാവുന്നത്.
രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു.
ഡിസംബർ 29ന് ഓൺലൈനിൽ ഓർഡർ ചെയ്തു വാങ്ങിയ അൽഫാം കഴിച്ച് ഒരു മണിക്കൂറിനുശേഷം വയറിളക്കവും ഛർദിയുമുണ്ടായി. പ്രാഥമിക ചികിത്സ തേടിയ രശ്മിയുടെ ആരോഗ്യനില 30നു വഷളായി. തുടർന്നു കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഹോട്ടൽ ആരോഗ്യ വകുപ്പ് പിന്നീട് അടച്ചു പൂട്ടി.
Discussion about this post