ഇസ്ലാമാബാദ്: സിന്ധ് പ്രവിശ്യയിലെ നിർബന്ധിത മതപരിവർത്തനങ്ങൾ പ്രമേയമാക്കിയ പാകിസ്താൻ ചിത്രം ‘ദ് ലോസിംഗ് സൈഡ്‘ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടി. മികച്ച മനുഷ്യാവകാശ ചിത്രം എന്ന വിഭാഗത്തിലാണ് പുരസ്കാരം. നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കപ്പെട്ട നാല് പേരുടെ അനുഭവങ്ങളിലൂടെ മുന്നേറുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജവാദ് ഷെരീഫ് ആണ്.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും സിന്ധ് പ്രവിശ്യയിൽ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് നിർബന്ധിത മതപരിവർത്തനം. ഇത്തരം കുടുബങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി മദ്ധ്യവയസ്കരോ വൃദ്ധരോ ആയ മുസ്ലീം പുരുഷന്മാർക്ക് വിവാഹം ചെയ്തു കൊടുക്കുകയും തുടർന്ന് ഇവരെ ഇസ്ലാമിലേക്ക് മതം മാറ്റുകയും ചെയ്യുന്നു. പോലീസും നീതിന്യായ സംവിധാനങ്ങളും സർക്കാരും ഇത്തരം സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു.
ഇത്തരം സംഭവങ്ങളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ പലപ്പോഴും ഇടപെടലുകൾ നടത്താറുണ്ടെങ്കിലും ഒന്നും ഫലം കാണാറില്ല. സിന്ധിൽ നിന്നും പ്രതിവർഷം ശരാശരി 27 നിർബന്ധിത മതപരിവർത്തനങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്ന് പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ തന്നെ വ്യക്തമാക്കുന്നു. പട്ടിക വിഭാഗങ്ങളിൽ പെടുന്ന ഹിന്ദു- ക്രിസ്ത്യൻ കുട്ടികളാണ് ഇത്തരം ക്രൂരതകൾക്ക് പ്രധാനമായും ഇരയാക്കപ്പെടുന്നത്.
ഈ പശ്ചാത്തലത്തിലാണ് ജവാദ് ഷരീഫിന്റെ സിനിമ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. പാകിസ്താനിൽ യുവാക്കൾ കൂട്ടത്തോടെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാകുന്നതിന്റെ കാരണം തിരഞ്ഞ ജവാദ് ഷരീഫിന്റെ ‘ഇൻഡസ് ബ്ലൂസ്’ എന്ന ചിത്രവും അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
നിർബന്ധിത മതപരിവർത്തനത്തിനും തുടർന്ന് നിർബന്ധിത വിവാഹത്തിനും ഇരയാക്കപ്പെട്ട സിന്ധിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളായ വാഹിതൂ, സിമ്രാൻ, കീരാൻ, റീന എന്നിവരാണ് ദ് ലോസിംഗ് സൈഡിലെ പ്രധാന കഥാപാത്രങ്ങൾ. ഉൾനാടൻ സിന്ധിലെ ദളിത് വിഭാഗമായ മേഘ്വാർ ജാതിയിൽ പെട്ടവരാണ് ഇവർ.
ഇത്തരം സംഭവങ്ങൾ സിന്ധിൽ എന്തുകൊണ്ട് ആവർത്തിക്കപ്പെടുന്നു എന്ന ചോദ്യത്തിനോട് സിനിമയിൽ ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും നിയമ വിദഗ്ധരും വ്യത്യസ്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. ഉൾനാടൻ സിന്ധിലെ നിയമപരവും സാമൂഹികവും മതപരവുമായ ജീവിതങ്ങളിലേക്ക് ചിത്രം കടന്നു ചെല്ലുന്നു.
1947ലെ ഇന്ത്യാ വിഭജനത്തിന് ശേഷം സിന്ധിലെ ധനികരായ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയോ പാകിസ്താനിൽ കൊല്ലപ്പെടുകയോ ചെയ്തു. അവിടെ ശേഷിച്ചവർ കൊടിയ ദാരിദ്ര്യത്തിലും പട്ടിണിയിലും അരക്ഷിതാവസ്ഥയിലുമാണ് ജീവിക്കുന്നതെന്ന് ചിത്രം വ്യക്തമാക്കുന്നു. മിക്കവരും വീട്ടുവേലയും തോട്ടിപ്പണിയും ഉൾപ്പെടെ ചെയ്താണ് കുടുംബം പുലർത്തുന്നത്.
പാകിസ്താനിലെ ഏറ്റവും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് ഹിന്ദുക്കളും ക്രിസ്ത്യാനികളും. ഭൂരിപക്ഷ മുസ്ലീം സമുദായത്തിലെ പുരുഷന്മാരാൽ ഏത് നിമിഷം വേണമെങ്കിലും തട്ടിക്കൊണ്ട് പോകപ്പെടുകയോ ബലാത്സംഗം ചെയ്യപ്പെടുകയോ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കപ്പെടുകയോ ചെയ്യും എന്ന് ഭയന്നാണ് ഓരോ ദിവസവും ഇവിടങ്ങളിലെ സ്ത്രീകൾ കഴിച്ചു കൂട്ടുന്നത്. ഇവരുടെ യാതനകൾ പറയുന്ന, അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾക്ക് വഴിവെക്കുന്ന ചിത്രമാണ് ‘ദ് ലോസിംഗ് സൈഡ്‘ എന്ന് നിരൂപകർ പ്രശംസിക്കുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മികച്ച സാമൂഹിക ചിത്രത്തിനുൾപ്പെടെയുള്ള പുരസ്കാരങ്ങളാണ് ഈ പാകിസ്താനി ചിത്രം വാരിക്കൂട്ടുന്നത്.
Discussion about this post