ആഗ്ര : വിസ കാലാവധി കഴിഞ്ഞിട്ടും 20 മാസമായി ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ഇറാഖി പൗരനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഇറാഖിലെ ടെഹ്റാനിലെ ഖൈറിച്ച് സ്വദേശിയായ ബഹ്റൂസ് വാലി സാദാണ് ആഗ്ര പോലീസിന്റെ പിടിയിലായത് .
ചായയുടെ പൈസയെ ചൊല്ലി ഇറാഖി പൗരൻ പ്രദേശത്തെ കടക്കാരനുമായി തർക്കത്തിലേർപ്പെട്ടു. കടയുടമയ്ക്ക് സാദിന്റെ ഭാഷ മനസ്സിലാക്കാൻ കഴിഞ്ഞില്ല. തുടർന്ന് കടയുടമ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു- ഡിസിപി സത്യജിത് ഗുപ്ത പറഞ്ഞു.
തുടർന്ന് ആഗ്ര അച്നേര പോലീസ് സാദിനെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യലിലും ഭാഷാ പ്രശ്നം തുടർന്നു. സാദ് ഉപയോഗിക്കുന്ന ഭാഷ എന്താണെന്ന് പോലീസിന് കണ്ടെത്താനാകാത്തതിനാൽ, തിരിച്ചറിയൽ വെളിപ്പെടുത്തുന്ന ഏതെങ്കിലും രേഖകൾക്കായി പരിശോധന നടത്തി. തുടർന്നാണ് ഇയാൾ ഇറാഖ് പൗരനാണെന്ന് പോലീസ് മനസിലാക്കിയത്.
ബഹ്റൂസ് വാലി സാദിന്റെ വിസയുടെ കാലാവധി 2021-ൽ കഴിഞ്ഞിരുന്നു. ചോദ്യം ചെയ്യലിനിടെ, ഡൽഹിയിലാണ് താമസിക്കുന്നതെന്നും ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം ഫത്തേപൂർ സിക്രിയിലെ സ്മാരകം കാണാൻ പോകുകയായിരുന്നുവെന്നും സാദെ പോലീസിനോട് പറഞ്ഞു.
സാദ് എങ്ങനെയാണ് അച്നേരയിൽ എത്തിയതെന്ന് അന്വേഷിക്കുന്നുണ്ട്. സാദിന്റെ അറസ്റ്റിനെക്കുറിച്ച് ഇറാഖ് എംബസിയെ അറിയിച്ചിട്ടുണ്ട്, വിസ കാലഹരണപ്പെട്ടതിന് ശേഷം എന്തുകൊണ്ടാണ് അദ്ദേഹം ഇറാഖിലേക്ക് മടങ്ങാത്തതെന്ന് അറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇറാഖി പൗരന്റെ അറസ്റ്റോടെ ആഗ്രയിലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.
Discussion about this post