ന്യൂഡൽഹി: ത്രിപുരയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനൊപ്പം ചേർന്ന് നീക്കുപോക്കിന് തയ്യാറായി സിപിഎം. ബിജെപിയോട് നേർക്ക് നേരെ ഏറ്റുമുട്ടാൻ ത്രാണിയില്ലാത്ത സിപിഎം, കോൺഗ്രസ് സഹകരണത്തെ കുറിച്ച് സംസ്ഥാന സമിതിയിൽ വിശദമായി ചർച്ച ചെയ്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവർ ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ സമവായത്തിന് ശ്രമിക്കുന്നതായാണ് വിവരം.
കോൺഗ്രസുമായി പരസ്യ സഖ്യം വേണ്ടെന്നും എന്നാൽ രഹസ്യ ധാരണായാകാമെന്നുമാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ അഭിപ്രായം. ത്രിപുരയിൽ സീറ്റ് വിഭജനത്തെ കുറിച്ച് യെച്ചൂരി കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് സൂചന. ത്രിപുരയിൽ ഏത് വിധേനയും ബിജെപിയെ പുറത്താക്കി അധികാരം പിടിക്കാൻ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം പ്രിയങ്ക വാദ്രയും സജീവമായി കളത്തിലുണ്ട്.
എന്നാൽ, ജനക്ഷേമ ഭരണവും പാർട്ടി ഐക്യവും മുഖമുദ്രയാക്കി മുന്നോട്ട് പോകുന്ന ബിജെപിയുടെ പടയോട്ടത്തിന് തടയിടാൻ സിപിഎമ്മും കോൺഗ്രസും ഒത്തു പിടിച്ചാലും രക്ഷയില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണം കൊണ്ട് സംസ്ഥാനത്ത് പാർട്ടി അടിത്തറ ശക്തിപ്പെടുത്താനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും ബിജെപിക്ക് സാധിച്ചു. ബംഗാളിൽ പരീക്ഷിച്ച് ദയനീയമായി പരാജയപ്പെട്ട സിപിഎം- കോൺഗ്രസ് ബാന്ധവം എന്ന ആശയത്തിന് ത്രിപുരയിലും ഒട്ടും ആയുസ്സുണ്ടാകാൻ ഇടയില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ വിലയിരുത്തുന്നത്.
കൂടാതെ, 2004, 2009 മാതൃകയിൽ പാർലമെന്റിലും കോൺഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം ഒരുക്കമാണെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, ജനങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കുന്നു എന്നാണ് യെച്ചൂരിയുടെ നിരീക്ഷണം. പാർലമെന്റിൽ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏക പാർട്ടി സിപിഎമ്മാണെന്നും ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യെച്ചൂരി അവകാശപ്പെടുന്നു.
Discussion about this post