കൊല്ലം: കൊല്ലത്തെ പാൻമസാല കടത്തുമായി ബന്ധമില്ലെന്ന സിപിഎം കൗൺസിലറുടെ വാദം പൊളിയുന്നു. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ സിപിഎം നേതാവ് ഷാനവാസും പ്രതി ഇജാസും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ പുറത്ത്. ആലപ്പുഴയിലെ ജന്മദിനാഘോഷത്തില് പകര്‍ത്തിയതാണ് ചിത്രം. ലഹരിക്കടത്തിന് പിടിയിലാകുന്നതിന് നാലുദിവസം മുന്‍പായിരുന്നു ആഘോഷം.
ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച സംഭവവുമായാണ് സിപിഎം നേതാവ് ഷാനവാസിന് ബന്ധം. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് ഷാനവാസിന് നോട്ടീസ് നൽകിയിട്ടുണ്ട്.
തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് ഷാനവാസിന്റെ വാദം. കരാർ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തു വിട്ടിട്ടുണ്ട്. ഈ രേഖകൾ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. വാഹനം പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ്, ജനുവരി ആറിനാണ് കരാറിൽ ഒപ്പുവെച്ചു എന്നാണ് രേഖയിൽ വ്യക്തമാക്കുന്നത്. എന്നാൽ സാക്ഷികളായി ആരും ഒപ്പു വെച്ചിട്ടുമില്ല. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്.
ഞായറാഴ്ചയാണ് ലോറിയിൽ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളിയിൽ പിടികൂടിയത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് ആവര്‍ത്തിക്കുന്നതിനിടയിലാണ് കേസിലെ പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ചിത്രം പുറത്തായത്. ഇജാസിനും ഷാനവാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്,ഐ എസ്എഫ്ഐ പ്രവർത്തകരുമുണ്ടായിരുന്നു. ഇജാസ് പിടിയിലായെന്ന് മനസിലാക്കിയ നേതാക്കളെല്ലാം പിറന്നാൾ ആഘോഷ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തു.
Discussion about this post