ഡെറാഡൂൺ: ചൈനീസ് ലോൺ ആപ്പ് വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ രാജ്യാന്തര തട്ടിപ്പ് സംഘത്തെ ഉത്തരാഖണ്ഡ് എസ്ടിഎഫ് സംഘം പിടികൂടി. ഈ കേസിലെ ഇന്ത്യയിലെ പ്രധാന പ്രതിയായ ഡൽഹി ഉത്തം നഗർ സ്വദേശിയായ അങ്കുർ ധിംഗ്രിയെ ഗുഡ്ഗാവിൽ നിന്ന് എസ്ടിഎഫ് അറസ്റ്റ് ചെയ്തതായി ഉത്തരാഖണ്ഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് അശോക കുമാർ പറഞ്ഞു.
ഈ സംഘത്തിന്റെ സൂത്രധാരരായ അഞ്ച് പേരും ചൈനീസ് പൗരന്മാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹോങ്കോംഗിൽ നിന്നാണ് സംഘം പ്രവർത്തിക്കുന്നത്. ഈ സംഘം ഇതുവരെ 300 കോടിയിലധികം രൂപയുടെ തട്ടിപ്പും അനധികൃത പിരിവും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ പ്രതികളിൽ നിന്ന് ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക്, ഡസൻ കണക്കിന് ബാങ്ക് എടിഎം കാർഡുകൾ, ആധാർ കാർഡുകൾ, പാൻ കാർഡുകൾ, മെട്രോ കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
വ്യാജ വായ്പാ അപേക്ഷകളിലൂടെ രാജ്യത്ത് നിന്ന് ഇവർ തട്ടിയെടുത്തത് 300 കോടിയിലേറെ രൂപയാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഈ സംഘം 15 വ്യാജ ആപ്പുകളിൽ നിന്ന് 300 കോടി രൂപ അനധികൃതമായി തട്ടിയെടുത്തതിന്റെ തെളിവുകൾ പുറത്തുവന്നു. 95 പരാതികളും സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹോങ്കോംഗിൽ നിന്ന് തട്ടിപ്പ് നടത്തിയത് ചൈനീസ് സ്വദേശികളായ കുവാങ് യോങ്ഗുവാങ് എന്ന ബോൾട്ട്, മിയാവോ ഷാങ് എന്ന സിസറോ, വാൻഷെ ലി എന്ന ഫോഴ്സ്, ഹെ സെബോ എന്ന ലിയോ, ഡിഫാൻ വാങ് എന്ന സ്കോട്ട് വാങ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
പ്രതികൾക്കെതിരെ ഐപിസി 384-85 ബ്ലാക്ക് മെയിൽ, 419-20, 469 വഞ്ചന തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഓൺലൈൻ വായ്പയുടെ പേരിൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് തട്ടിപ്പുകാർ ആളുകൾക്ക് ലിങ്കുകൾ അയച്ചുകൊടുക്കുകയായിരുന്നെന്ന് ഡിജിപി പറഞ്ഞു.
തട്ടിപ്പുസംഘം ആളുകളുടെ ബാങ്ക് അക്കൗണ്ട്, ഫെയ്സ്ബുക്ക് തുടങ്ങി പലതരത്തിലുള്ള വിവരങ്ങൾ ശേഖരിക്കുകയും ഫോട്ടോകളും വീഡിയോകളും അശ്ലീലമായി എഡിറ്റ് ചെയ്യുകയും മാനസികമായി ചൂഷണം ചെയ്യുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. ഈ ശൃംഖല വൻതോതിൽ രാജ്യത്ത് വ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് പോലീസിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ സൈബർ പോലീസിനും രാജ്യത്തുടനീളം പരാതികൾ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post