തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് മുൻ മാദ്ധ്യമ പ്രവർത്തകനും സർവകലാശാല അദ്ധ്യാപകനുമായ അരുൺ കുമാറിനെതിരെ ഗവർണർക്കും ഡിജിപിക്കും യുജിസിക്കും പരാതി. ആയിരക്കണക്കിന് പേരാണ് അരുണിനെതിരെ ഗവർണർക്കും ഡിജിപിക്കും പരാതി നൽകിയിരിക്കുന്നത്.
അരുൺ കുമാറിനെതിരായ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാറിന്റെ പരാതിയിൽ യുജിസി അന്വേഷണത്തിന് ഉത്തരവിട്ടു. യുജിസി ചെയർമാൻ ജഗദേഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. യുജിസി ജോയിന്റ് സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് നിർദേശം ലഭിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അരുൺ കുമാറിനെതിരെ തുടർ നടപടികൾ സ്വീകരിക്കും. കഴിഞ്ഞ ദിവസമായിരുന്നു അരുൺ കുമാറിനെതിരെ ജെ നന്ദകുമാർ പരാതി നൽകിയത്. കേരള സർവകലാശാലയിലെ അദ്ധ്യാപകനാണ് അരുൺ കുമാർ.
കൂടാതെ, അരുൺ കുമാറിനെതിരെ ഗവർണർക്കും ഡിജിപിക്കും ഓൺലൈനായി നൽകിയ പരാതികളിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം. അരുണിനെതിരെ പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, പരാതി അയച്ചവരെ പോലീസ് ബന്ധപ്പെടുന്നുണ്ട്. പരാതിയുടെ നിജസ്ഥിതി പരിശോധിക്കാനാണ് ഇതെന്നാണ് സൂചന.
ഫേസ്ബുക്കിലൂടെയായിരുന്നു പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ അരുൺ കുമാറിന്റെ ജാതീയമായ അധിക്ഷേപം. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സസ്യ വിഭവങ്ങൾ വിളമ്പുന്നത് ബ്രാഹ്മണ മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് എന്ന തരത്തിലായിരുന്നു പരാമർശം. വിദ്യാർത്ഥികൾക്ക് മാംസാഹാരം നൽകണമെന്നും അരുൺ കുമാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കലോത്സവത്തിന്റെ ഭക്ഷണ മെനു തീരുമാനിക്കുന്നത് സംഘാടകരാണെന്നും അവർ ആവശപ്പെടുന്ന ഭക്ഷണമാണ് കരാർ എടുക്കുന്നവർ തയ്യാറാക്കി നൽകുന്നതെന്നും പഴയിടം വിശദീകരിച്ചിരുന്നു. വിവാദങ്ങൾ തന്നെ ഭയപ്പെടുത്തുന്നുവെന്ന് പറഞ്ഞ പഴയിടം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇനി ഭക്ഷണം പാകം ചെയ്യില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Discussion about this post