ജിദ്ദ: പൗരത്വം നൽകുന്നതിൽ ഉദാരനയങ്ങളുമായി സൗദി അറേബ്യൻ ഭരണകൂടം. പുതിയ നിയമങ്ങൾ അനുസരിച്ച്, പ്രവാസികളെ വിവാഹം കഴിച്ച സൗദി വംശജരായ എല്ലാ സ്ത്രീകളുടെയും കുട്ടികൾക്ക് ഇപ്പോൾ പൗരത്വത്തിന് അപേക്ഷിക്കാം.
കുട്ടികളുടെ പ്രായം കുറഞ്ഞത് 18 വയസ്സ് ആയിരിക്കണം. കൂടാതെ അവർ പൗരത്വം ലഭിക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ഇന്ത്യൻ പ്രവാസികൾക്കും ഈ വാർത്ത ഗുണകരമാകും. കാരണം സൗദി വംശജരായ സ്ത്രീകളെ വിവാഹം കഴിച്ച ധാരാളം ഇന്ത്യക്കാർ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ട്.
സൗദി അറേബ്യൻ നാഷണാലിറ്റി സിസ്റ്റത്തിലെ ആർട്ടിക്കിൾ 8-ൽ മാറ്റം വരുത്താൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ അനുമതി നൽകിയതായി സൗദി ഗസറ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. “സൗദി അറേബ്യയിൽ ജനിച്ച വ്യക്തിയും അവന്റെ പിതാവും വിദേശ പൗരനാണെങ്കിലും അമ്മ സൗദി വംശജയാണ്, അതുകൊണ്ട് തന്നെ ആ വ്യക്തിക്ക് സൗദി അറേബ്യയുടെ പൗരത്വം ലഭിക്കും.”എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സൗദി അറേബ്യയുടെ പൗരത്വത്തിന് അപേക്ഷിക്കുന്ന വ്യക്തിക്ക് അറബി ഭാഷയിൽ നല്ല അറിവുണ്ടായിരിക്കണം. സ്വഭാവം നല്ലതായിരിക്കണം. ഇയാൾക്കെതിരെ നിയമനടപടികളൊന്നും നടക്കുന്നില്ലെന്നും 6 മാസത്തിൽ കൂടുതൽ ജയിലിൽ കിടന്നിട്ടില്ല എന്നും ഉറപ്പ് വരുത്തണം.
25 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ സൗദിയിൽ താമസിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും അവിടെ കൂലിപ്പണിയോ ചെറുകിട കമ്പനികളിലോ ജോലി ചെയ്യുന്നവരാണ്. സൗദി അറേബ്യയിൽ തങ്ങളുടെ ബിസിനസ്സ് ആരംഭിച്ചവരും ധാരാളം.
Discussion about this post