വാരാണസി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീ യാത്രയ്ക്ക് വാരണാസിയിൽ തുടക്കം. ഗംഗാ വിലാസ് ക്രൂയിസ് ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയെ ആസ്വദിക്കാൻ കഴിയുന്ന, പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്ന യാത്രയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്കാരം, പരിസ്ഥിതി, നദികൾ, സമ്പന്നമായ ഭക്ഷണരീതികൾ ഇതൊക്കെ അനുഭവിക്കാനാകും. ഈ ക്രൂയിസുകൾ കടന്നുപോകുന്നിടത്തെല്ലാം വികസനത്തിന്റെ ഒരു പുതിയ നിര സൃഷ്ടിക്കും. ഇത്തരം വലിയ ക്രൂയിസുകൾക്ക് പുറമേ, ചെറിയ ക്രൂയിസുകളും ഞങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിനായി രാജ്യത്ത് എല്ലാവിധ സൗകര്യങ്ങളും വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നദീജലപാതകൾ ഇനി ഇന്ത്യയുടെ പുതിയ ശക്തിയാകും. ഗംഗാ വിലാസ് ക്രൂയിസ് ഒരു സാധാരണ തുടക്കമല്ല. 3200 കിലോമീറ്ററിലധികം വരുന്ന ഈ യാത്ര ഇന്ത്യയിലെ ഉൾനാടൻ ജലപാതകളുടെ വികസനത്തിന്റെ ഉദാഹരണമാണ്. 2014-ന് മുമ്പ് ജലപാതകൾ വളരെ കുറവായിരുന്നു. ഇന്ത്യയിലെ ജലപാതകൾക്ക് പുരാതന ചരിത്രമുണ്ട്. 2014 ന് ശേഷം രാജ്യത്തെ പ്രധാന നദികളിലെ ജലപാതകൾ വികസിപ്പിക്കുന്നതിന് ഞങ്ങൾ നിയമനിർമ്മാണം നടത്തി. 2014 ൽ 5 ദേശീയ ജലപാതകൾ ഉണ്ടായിരുന്നു. ഇന്ന് രാജ്യത്ത് 24 സംസ്ഥാനങ്ങളിലായി 111 ജലപാതകൾ വികസിപ്പിച്ചു.
ഗംഗ നമുക്ക് ഒരു ജലപാത മാത്രമല്ല. ഇന്ത്യയുടെ തപസ്യയുടെ സാക്ഷ്യമാണ്. മുൻപ് ഗംഗയുടെ തീരം വികസിക്കുന്നതിനുപകരം അത് പിന്നോട്ട് പോയി എന്നതാണ് ദൗർഭാഗ്യകരം. അതുകൊണ്ടാണ് ദശലക്ഷക്കണക്കിന് ആളുകൾ ഗംഗാ തീരത്ത് നിന്ന് കുടിയേറിയത്. അതുകൊണ്ടാണ് ഞങ്ങൾ നമാമി ഗംഗ തുടങ്ങിയത്.
ഗംഗയുടെ തീരത്തുള്ള സംസ്ഥാനങ്ങളിൽ വികസനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഗംഗാ വിലാസ് റിവർ ക്രൂയിസ് ഉത്തർപ്രദേശ്, ബീഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ സഞ്ചരിച്ച് ഒരു പുതിയ മാനം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുപി, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം എന്നീ 5 സംസ്ഥാനങ്ങളിലൂടെയും ബംഗ്ലാദേശിലൂടെയുമാണ് ക്രൂയിസ് കടന്നുപോകുന്നത്. വാരണാസി, പട്ന, കൊൽക്കത്ത, ധാക്ക, ഗുവാഹത്തി, ദിബ്രുഗഢ് എന്നിവയുൾപ്പെടെ 50 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണാനും യാത്രികർക്ക് അവസരമുണ്ടാകും.
Discussion about this post