മുംബൈ: മഹാരാഷ്ട്രയിലെ മാലേഗാവിൽ നിന്ന് മാരകായുധങ്ങളുടെ ശേഖരം കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പർവേസ് ആലം എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മീറിൽ നിന്ന് വരികയായിരുന്ന ബസിലാണ് പർവേസ് ആയുധങ്ങളുമായി യാത്ര ചെയ്തത്.
മാരകായുധങ്ങളുടെ ശേഖരം നഗരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പോലീസ് പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. പവാർവാഡി പോലീസ് ബസ് മുംബൈ-ആഗ്ര ഹൈവേയിൽ വച്ച് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് ബസിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തത്. പ്രതി പർവേസിനെതിരെ കേസെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മാലേഗാവിലെ റസൂൽപുര നിവാസിയാണ് പർവേസ് .
8 വാളുകളും 10 കത്തികളും ഉൾപ്പെടെ 31 ആയുധങ്ങളാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് പോലീസ് സൂപ്രണ്ട് അനികേത് ഭാരതി അറിയിച്ചു. അജ്മീറിൽ നിന്ന് മാലേഗാവിലേക്ക് ഒരു കൂട്ടം മാരകായുധങ്ങൾ കൊണ്ടുപോകുന്നതായി പവാർവാഡി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നു. വിവരം ലഭിച്ചയുടൻ ഇൻസ്പെക്ടർ സുധീർ പാട്ടീലും സംഘവും മുംബൈ-ആഗ്ര ഹൈവേയിൽ റെയ്ഡ് ആരംഭിച്ചു. അജ്മീറിൽ നിന്ന് നാസിക്കിലേക്ക് പോവുകയായിരുന്ന ട്രാവൽ ബസ് മാൽഡെ ശിവറിൽ എത്തിയപ്പോൾ തന്നെ പോലീസ് പരിശോധനയ്ക്കായി തടഞ്ഞു. ഒരു ബാഗിൽ നിന്ന് എട്ട് വാളുകളും എട്ട് കയ്യുറകളും പത്ത് വലിയ കത്തികളുമടക്കം 31 തരം മൂർച്ചയുള്ള ആയുധങ്ങൾ കണ്ടെടുത്തു.
മഹാരാഷ്ട്രയിലെ നന്ദേഡ്, ഔറംഗബാദ്, ജൽഗാവ് എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
Discussion about this post