ജയ്പൂർ: പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മൂർച്ചയുള്ള കത്തികൾ, ആയുധങ്ങൾ, പോസ്റ്ററുകൾ എന്നിവ പിടിച്ചെടുത്തു. ഒമ്പത് സ്ഥലങ്ങളിലാണ് എൻ ഐ എ പരിശോധന നടത്തിയത് . ജയ്പൂർ, കോട്ട എന്നിവിടങ്ങളിലെ നാലു സ്ഥലങ്ങളിലും രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലകളിൽ ഓരോ ഇടങ്ങളിലുമാണ് എൻഐഎ പ്രധാനമായും പരിശോധനകൾ നടത്തിയത്.
വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ശ്യോപുരിയോൻ കി മസ്ജിദിലെ താമസക്കാരനായ സാദിഖ് സറാഫ്, കോട്ടയിലെ റെറ്റിപാഡയിൽ താമസിക്കുന്ന മുഹമ്മദ് ആസിഫ് എന്നിവർക്കൊപ്പം നിരോധിത സംഘടനയുടെ ഭാരവാഹികളും അംഗങ്ങളും ചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് എൻ ഐ എയ്ക്ക് ലഭിച്ച വിവരം.
സാദിഖ് സറാഫ്, മുഹമ്മദ് ആസിഫ് എന്നിവർ പ്രകോപനപരമായ പ്രസ്താവനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ അക്രമം, ശത്രുത, വിദ്വേഷം എന്നിവ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചതായി എൻഐഎ പറയുന്നു. ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ചോദ്യം ചെയ്യുന്നവയായിരുന്നു ഇരുവരുടെയും പ്രകോപനപരമായ പ്രസംഗങ്ങളും പ്രഭാഷണങ്ങളും.
സാദിഖ് സറാഫും മുഹമ്മദ് ആസിഫും കൂട്ടാളികളും മുസ്ലീം യുവാക്കളെ രാജസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടത്താൻ സജ്ജരാക്കി മാറ്റുകയാണെന്നും എൻ ഐ എ കണ്ടെത്തി.
അതേസമയം അടുത്തിടെ, തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂന്ന് അംഗങ്ങൾക്ക് ഡൽഹി കോടതി ജാമ്യം നിഷേധിച്ചു. പ്രതികൾ 2022 സെപ്റ്റംബർ 22 നാണ് അറസ്റ്റിലായത് . നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Discussion about this post