ശബരിമല: മണ്ണിലും വിണ്ണിലും ദർശന പുണ്യം നൽകി ഇന്ന് അയ്യന് മകരവിളക്ക്. ശബരിമല സന്നിധാനം ആ പുണ്യ നിമിഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. സന്നിധാനത്തും പരിസരത്തും മാത്രം മകരജ്യോതി ദർശനത്തിനായി ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്.
സംക്രമസന്ധ്യയിൽ അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ഇന്നു വൈകിട്ട് 6.20നുശേഷം സന്നിധാനത്തെത്തും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങും.
തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയും മകരവിളക്കും ഇന്ന് നടക്കും. ദീപാരാധനയ്ക്കു ശേഷം 6.30നും 6.50നും മധ്യേ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. രാത്രി 8.45നാണ് മകരസംക്രമ മുഹൂർത്തം.
ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉച്ചപൂജ പൂര്‍ത്തിയാക്കി 1.30 ന് നട അടച്ചതോടെ സന്നിധാനം മകരവിളക്കിനായി ഒരുങ്ങിക്കഴിഞ്ഞു. അയ്യപ്പ വിഗ്രഹത്തിൽനിന്നു തിരുവാഭരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽ നിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും. ദീപാരാധന പൂര്‍ത്തിയാക്കുന്നതുവരെ പതിനെട്ടാം പടി കയറ്റത്തിന് നിയന്ത്രണമുണ്ട്.
അപകടങ്ങൾ ഒഴിവാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകരുടെ മടക്കയാത്രയ്ക്കായി 1000 ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.
Discussion about this post