ആലപ്പുഴ: പാർട്ടി പ്രവർത്തകർ സ്ഥിരം സ്ത്രീ പീഡനക്കേസുകളിൽ പ്രതികളാകുമ്പോൾ മുഖം രക്ഷിക്കാൻ പാടുപെടുകയാണ് സിപിഎം നേതൃത്വം. വനിതാ സഖാക്കളുടേതടക്കം സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ പകർത്തിയ ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി മുഖം രക്ഷിക്കാൻ സിപിഎം നീക്കം. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം സോണയെയാണ് സിപിഎം പുറത്താക്കിയത്. പാർട്ടിയുടെ അന്തസ്സിനു നിരക്കാത്ത പ്രവൃത്തിയാണിതെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തിയതിനെത്തുടർന്നാണു നടപടി.
കഴിഞ്ഞ ആഴ്ച കടപ്പുറത്തുവെച്ച് പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച സോണയെ നാട്ടുകാർ പിടികൂടി മർദ്ദിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ പാർട്ടി അംഗങ്ങളായ വനിത സഖാക്കളുടേതടക്കം അശ്ലീല ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെടുത്തു. തുടർന്ന് പ്രവർത്തകർ നൽകിയ പരാതിയിന്മേലാണ് നടപടിയെടുക്കാൻ പാർട്ടി നേതൃത്വം നിർബന്ധിതരായത്.
സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹീന്ദ്രൻ, ജി. രാജമ്മ എന്നിവരടങ്ങിയ കമ്മിഷൻ അന്വേഷണം നടത്തിയിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
സോണ പാർട്ടി ഓഫീസിലുൾപ്പെടെ സ്ത്രീകളുമായി അശ്ലീലവർത്തമാനം പറയുകയും നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. 34 ദൃശ്യങ്ങളാണ് ഇയാളുടെ പക്കൽ നിന്നും അന്വേഷണകമ്മിഷനുകിട്ടിയത്. 30 പേരിൽനിന്ന് തെളിവെടുപ്പു നടത്തി. പലസ്ത്രീകളിൽനിന്നു പണം കൈപ്പറ്റിയിരുന്നെന്ന പരാതിയും നേതൃത്വത്തിനു കിട്ടി.
ശനിയാഴ്ച സംസ്ഥാനനേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നിരുന്നു. ഇതിൽ സോണ സ്ത്രീകളുടെ വീഡിയോ സൂക്ഷിച്ചെന്ന ആരോപണത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ, സെക്രട്ടേറിയറ്റംഗങ്ങളായ ജി. വേണുഗോപാൽ, ജി. ഹരിശങ്കർ, കെ.എച്ച്. ബാബുജാൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിൽ പരാതിക്കാർ നൽകിയ വീഡിയോ കണ്ടു. തുടർന്ന് ഒരുനിമിഷംപോലും സോണയെ പാർട്ടിയിൽ നിലനിർത്താനാകില്ലെന്നു തീരുമാനിക്കുകയുമായിരുന്നു.
തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ കുതിരപ്പന്തി മേഖലാ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം നീക്കി. നേതാവിന്റെ അവിഹിതബന്ധങ്ങളറിഞ്ഞ് സി.ഐ.ടി.യു. വിന്റെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ഇയാളെ ഒഴിവാക്കി.
Discussion about this post