കൊച്ചി: തീര്‍ഥാടകരെ ബലം പ്രയോഗിച്ച് പിടിച്ച് മാറ്റാൻ ദേവസ്വം ഗാര്‍ഡിന് ആരാണ് അധികാരം നൽകിയതെന്ന് ഹൈക്കോടതി. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും തീര്‍ഥാടകരെ ഇത്തരത്തില്‍ തള്ളിനീക്കിയത് നീതീകരിക്കാനാകാത്തതാണെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭക്തരെ ബലമായി തള്ളിമാറ്റുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ഇടപെടൽ. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ദർശനത്തിനെത്തിയ തീർത്ഥാടകരോടുള്ള ദേവസ്വം ഗാർഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഒരു ദേവസ്വം ഗാര്‍ഡിന് എങ്ങനെ ഭക്തരുടെ ശരീരത്തില്‍ തൊടാന്‍ കഴിയുമെന്നും കേസ് പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. സംഭവത്തില്‍ നേരത്തെ ശബരിമല സ്പെഷ്യല്‍ കമ്മീഷണറോടും പോലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.
മകരവിളക്ക് ദിവസം ദീപാരാധനയ്ക്ക് ശേഷം ശ്രീകോവിലിന് മുന്നില്‍ തൊഴാനെത്തിയ തീര്‍ഥാടകരെയാണ് ദേവസ്വം ഗാര്‍ഡ് വളരെ മോശമായ രീതിയില്‍ തള്ളിനീക്കിയത്. മണക്കാട് ദേവസ്വം വാച്ചർ അരുൺ കുമാറായിരുന്നു സന്നിധാനത്ത് എത്തിയ തീർത്ഥാടകരെ പിടിച്ചു തള്ളിയത്. സിപിഎം യൂണിയനായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫഡറേഷന്റെ നേതാവാണ് അരുൺ കുമാർ.
ദര്‍ശനം പോലും അനുവദിക്കാത്ത തരത്തില്‍ കായികമായി ഇയാള്‍ ഭക്തരെ തള്ളിനീക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇയാള്‍ക്കെതിരേ അതിരൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ദേവസ്വം ബെഞ്ച് സ്വമേധയാ കേസ് പരിഗണനയ്ക്ക് എടുത്തത്.
Discussion about this post