ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കേന്ദ്ര സർക്കാരിന്റെ സജീവ ഇടപെടലുകൾ കാരണം ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. ആത്മനിർഭർ ഭാരത് പദ്ധതി ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണുണ്ടാക്കിയതെന്ന് രാഷ്ട്രപതി പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ നമ്മൾ കൈവരിച്ച എല്ലാ നേട്ടങ്ങളെയും ഓർമ്മിക്കണമെന്ന് പറഞ്ഞ ദ്രൗപതി മുർമു, ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അബേദ്കറെ സ്മരിക്കുകയും ചെയ്തു. ജനാധിപത്യം, ബഹുസ്വരത എന്നിവയെ പരിപോഷിപ്പിക്കുന്നതിനും മികച്ച ലോകവും ഭാവിയും രൂപപ്പെടുത്തുന്നതിനുമുള്ള അവസരമാണ് ജി20 അധ്യക്ഷത പദവിയിലൂടെ നമുക്ക് ലഭിച്ചത്. സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കാരണമുണ്ട്. ഭരണഘടന നിലവിൽവന്നതു മുതൽ ഇന്നുവരെ പല രാജ്യങ്ങളെയും പ്രചോദിപ്പിച്ചുകൊണ്ടുള്ള യാത്രയായിരുന്നു ഇന്ത്യയുടേത്.
ഇന്ത്യയുടെ നേതൃത്വത്തിലൂടെ കൂടുതൽ സുസ്ഥിരവും സമത്വവും നിറഞ്ഞ ലോകം പടുത്തുയർത്താൻ സാധിക്കും. ലോകത്തിലെ ജനസംഖ്യയുടെ മൂന്നിൽ രണ്ടും ജിഡിപിയുടെ 85 ശതമാനവും ജി 20 രാജ്യങ്ങളിലാണ്. ഈ വർഷങ്ങളിലായി വലിയ മുന്നേങ്ങളാണ് നമ്മൾ നടത്തിയത്. സ്ത്രീ ശാക്തീകരണം, ലിംഗ സമത്വം തുടങ്ങിയവ വെറും മുദ്രാവാക്യങ്ങൾ മാത്രമായിരുന്നില്ല. ജി20 ഉച്ചകോടി ഇന്ത്യൻ ജനാധിപത്യത്തെ ഉയർത്തിക്കാട്ടാനുള്ള അവസരമാണ്. രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി സംഭാവനചെയ്ത എല്ലാ ജനങ്ങളേയും അഭിനന്ദിക്കുന്നു.
രാജ്യത്തിന്റെ ജനാധിപത്യത്തിനു വഴികാട്ടിയായത് ഭരണഘടനയാണ്. ഭരണഘടന അംഗീകരിച്ച് മുന്നോട്ടുപോകേണ്ടത് ഓരോ പൗരന്റെയും കടമയാണ്. രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്കു കൂടുതൽ ഇടം നൽകണം. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നു. സൈനികർ, അർധസൈനികർ, പോലീസ് സേന എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. രാജ്യത്തിന്റെ ഉന്നതിക്കായി സംഭാവന നൽകുന്ന എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും രാഷ്ടപതി പറഞ്ഞു.
Discussion about this post