ന്യൂഡൽഹി : ഇന്ന് ഭാരതത്തിന്റെ 74-ാം റിപ്പബ്ലിക് ദിനം. ന്യൂഡൽഹിയിൽ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തി. ഇത്തവണ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയാണ് മുഖ്യാതിഥി. ആദ്യമായാണ് ഈജിപ്ത് രാഷ്ട്രത്തലവൻ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. ആദ്യമായി ഇന്ത്യൻ പീരങ്കികൾ സല്യൂട്ട് നൽകി. ബ്രിട്ടനിൽ നിർമ്മിച്ച പീരങ്കികൾ ഉപയോഗിച്ചാണ് ഇതുവരെ സല്യൂട്ട് നൽകിയിരുന്നത് . പരേഡ് നടക്കുന്ന പ്രധാനപാതയുടെ പേര് ‘രാജ്പഥ്’ എന്നതു മാറ്റി ‘കർത്തവ്യപഥ്’ എന്നു നാമകരണം ചെയ്ത ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനാഘോഷമാണിത്. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം.
കര, നാവിക, വ്യോമ സേനകളും വിവിധ അർധസൈനിക വിഭാഗവും കർത്തവ്യപഥിലൂടെയുള്ള പരേഡിൽ അണിനിരന്നു. ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തു.’ഇന്ത്യൻ വ്യോമസേനയുടെ ശക്തി’ എന്ന വിഷയത്തിൽ വ്യോമസേനയുടെ അവലോകനം തയ്യാറാക്കിയിട്ടുണ്ട്.
ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് എംകെ-II, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ ‘പ്രചന്ദ്’, എയർബോൺ എർളി വാണിംഗ് ആൻഡ് കൺട്രോൾ എയർക്രാഫ്റ്റ് നേത്ര, സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് എന്നിവ പരേഡിൽ പ്രദർശിപ്പിച്ചു. കനത്ത സുരക്ഷയിലാണു റിപ്പബ്ലിക് ദിന ചടങ്ങുകൾ നടക്കുന്നത്. ആറായിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഈ പാതയിൽ 150 ലേറെ സിസിടിവി കാമറകളും ക്രമീകരിച്ചിട്ടുണ്ട്
Discussion about this post