ലക്നൗ : ലക്നൗവിലെ അമൗസി വിമാനത്താവളത്തിൽ ഒഴിവായത് വൻ വിമാനാപകടം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഐ5-319 വിമാനം ലക്നൗവിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള പറന്നുയരവേ പക്ഷിയെ ഇടിക്കുകയായിരുന്നു. ഭാഗ്യവശാൽ, പൈലറ്റ് വിമാനം എമർജൻസി ബ്രേക്ക് ചെയ്ത് നിർത്തുകയായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥരും സാങ്കേതിക സംഘവും സ്ഥലത്തെത്തി. എൻജിൻ പരിശോധിച്ചെങ്കിലും വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും തകരാറിലായിട്ടില്ലെന്ന് വിദഗ്ധ സംഘം അറിയിച്ചു.
സംഭവത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ഇറക്കി. ഈ യാത്രക്കാരെയെല്ലാം മറ്റ് വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ചിലർ മൊബൈൽ ഫോണിൽ ഇതിന്റെ വീഡിയോ പകർത്തിയിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സംഭവസമയത്ത് 180 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് എയർപോർട്ട് വൃത്തങ്ങൾ അറിയിച്ചു. ഇതിൽ വിമാനത്തിലെ ജീവനക്കാരും ഉൾപ്പെടുന്നു. വിമാനത്തിന്റെ എഞ്ചിനുമായി പക്ഷികൾ കൂട്ടിയിടിക്കുന്നത് മൂലം എഞ്ചിൻ തീപിടിക്കാൻ സാധ്യതയുണ്ട്. സാധാരണയായി എഞ്ചിൻ പ്രവർത്തനരഹിതമാകുകയും അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാകുകയും ചെയ്യുമെന്നും എയർപോർട്ട് ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിന്റെ പൈലറ്റ് എമർജൻസി ബ്രേക്ക് ചവിട്ടിയതിനാൽ വൻ അപകടം ഒഴിവായതായും അധികൃതർ പറഞ്ഞു.
Discussion about this post