ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയാണ് ഈ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ടെക്നോളജി രംഗത്തെ പരിപോഷിപ്പിക്കാനും ഭാവി സാങ്കേതിക വിദ്യകൾക്ക് മുതൽകൂട്ടാകാനും സാധിക്കുന്ന വിധത്തിലുള്ള നയങ്ങളാണ് ബജറ്റിൽ ഉണ്ടായിരുന്നത്.
കാർഷിക വായ്പകൾക്കായി 20 ലക്ഷം കോടി രൂപയാണ് നീക്കിവച്ചത്. രാജ്യത്ത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 20 ശതമാനം വരെ കാർഷിക മേഖലയിൽ നിന്നാണ്. റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും തുടങ്ങി അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിന് വലിയ നീക്കിവയ്പാണ് ബജറ്റിലെ മറ്റൊരു പ്രത്യേകത. മൂലധന നിക്ഷേപമായി 10 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചത്. കഴിഞ്ഞ തവണ ഇത് 7.5 കോടി രൂപയായിരുന്നു.
റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് 6.2 ലക്ഷം കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്കായി 9,000 കോടിയും വകയിരുത്തിയിട്ടുണ്ട്.
ആദിവാസി മേഖലിലെ വിദ്യാഭ്യാസ വികസനത്തിന് 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ആരംഭിക്കും. രാജ്യത്ത് പുതുതായി 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്നും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഡിജിറ്റല്‍ ലൈബ്രറി സൗകര്യം ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു.
50 വർഷം കാലാവധിയുള്ള വായ്പയായി 1.3 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഈ വർഷവും നൽകും. നഗര വികസനത്തിന് എല്ലാ വർഷവും 10,000 കോടി രൂപ, 50 പുതിയ വിമാനത്താവളങ്ങൾ, പ്രധാനമന്ത്രി ആവാസ് യോജനയിൽ 79,000 കോടി രൂപ (മുൻ വർഷത്തെക്കാൾ 66% അധികം), തീരമേഖലയ്ക്ക് 6,000 കോടി രൂപ തുടങ്ങിയവയെല്ലാം വിപണിക്ക് ഉണർവേകും.
സ്വര്‍ണം, വെള്ളി, വജ്രം, സിഗരറ്റ്, ഇറക്കുമതി ചെയ്യുന്ന റബര്‍, ഇറക്കുമതി ചെയ്യുന്ന സൈക്കിള്‍-കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്ക് വില കൂടും. അതേസമയം ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണ്‍ പാര്‍ട്‌സുകള്‍, കാമറ ലെന്‍സുകള്‍ എന്നിവയ്ക്കും വില കുറയും. ടി.വി. പാനലുകളുടെ ഭാഗങ്ങള്‍, ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ മേഖലയ്ക്കു വേണ്ടുന്ന അസംസ്‌കൃത വസ്തുക്കള്‍ എന്നിവയ്ക്കും വില കുറയും.
Discussion about this post