ലഖ്നൗ: ഉത്തർപ്രദേശിലെ ലെജിസ്ലേറ്റീവ് കൗൺസിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിൽ നാലു സീറ്റുകളും ബിജെപിയ്ക്ക്. ആകെ 5 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബിജെപി 4 സീറ്റുകൾ നേടിയപ്പോൾ ഒരു സീറ്റ് സ്വതന്ത്രന് ലഭിച്ചു. ജനുവരി 30 നായിരുന്നു തിരഞ്ഞെടുപ്പ്.
കാൺപൂർ സീറ്റിൽ എസ്പിയുടെ കമലേഷ് യാദവിനെ 9331 വോട്ടുകൾക്കാണ് ബിജെപിയുടെ അരുൺ പഥക് പരാജയപ്പെടുത്തിയത്. ബറേലി-മൊറാദാബാദ് ബ്ലോക്ക് ഗ്രാജ്വേറ്റ് സീറ്റിൽ ബിജെപിയുടെ ഡോ. ജയ് പാൽ സിങ് വിജയിച്ചു. ഝാൻസി-അലഹബാദ് സീറ്റിൽ ബിജെപിയുടെ ബാബുലാൽ തിവാരി വിജയിച്ചു. ഗോരഖ്പൂർ-ഫൈസാബാദ് ബ്ലോക്കിൽ നിന്നുള്ള ബി.ജെ.പിയുടെ ദേവേന്ദ്ര പ്രതാപ് സിംഗിന് ഇത്തവണത്തെ വിജയം ഹാട്രിക് ആണ്. കാൺപൂർ ശിക്ഷക് എംഎൽസി സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി രാജ് ബഹാദൂർ ചന്ദേൽ വിജയിച്ചു. 1520 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം എതിരാളിയെ പരാജയപ്പെടുത്തിയത്.
വിജയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി അംഗങ്ങളെ അഭിനന്ദിച്ചു. “ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥികളുടെ ഈ വിജയം ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബിജെപി വൻ വിജയമാണ് നേടിയത്. ഇപ്പോൾ വീണ്ടും ജനങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്.“ യോഗി പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിൽ ആഴത്തിൽ വിശ്വസിക്കുന്ന കഠിനാധ്വാനികളായ അംഗങ്ങളുടെ സാന്നിധ്യം യു.പി. ലെജിസ്ലേറ്റീവ് കൗൺസിലിന്റെ അന്തസ്സ് ഉയർത്തും. പുതിയ അംഗങ്ങളുടെ നീണ്ട പൊതുജീവിതാനുഭവം ‘പുതിയ ഇന്ത്യയുടെ പുതിയ ഉത്തർപ്രദേശ്’ കെട്ടിപ്പടുക്കുന്നതിന് സഹായകമാകും. നിങ്ങളുടെ ശോഭനമായ ഭാവിക്ക് ഞാൻ എല്ലാ ആശംസകളും നേരുന്നു!- അദ്ദേഹം കൂട്ടിച്ചേർത്തു.
തുളസീദാസ് രചിച്ച രാമചരിതമാനസ് വിവാദമായിരിക്കെയാണ് ഉത്തർപ്രദേശിൽ നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നത്. എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ രാമചരിതമനസിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇത് യുപിയിൽ തിരിച്ചടിയായെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.
Discussion about this post