ഹൈദരാബാദ്: ഡല്‍ഹി മദ്യനയക്കേസില്‍ കുറ്റാരോപിതയായ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയുടെ മുന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റില്‍. അക്കൗണ്ടന്റ് ബുച്ചിബാബു ഗോരന്ത്ലയേയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹി മദ്യനയ കുംഭകോണ കേസിൽ പങ്കുണ്ടെന്നാരോപിച്ചാണ് നടപടി.ഹൈദരാബാദ് ആസ്ഥാനമായുള്ള മൊത്ത, ചില്ലറ വ്യാപാര ലൈസന്‍സികള്‍ക്കും അവരുടെ ഗുണഭോക്താക്കളായ ഉടമകള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാനായി തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബുച്ചിബാബുവിനെ നാളെ കോടതിയില്‍ ഹാജരാക്കും.
മദ്യനയ കേസില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെയും അന്വേഷണം നടത്തിയിരുന്നു. കേസില്‍ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആന്ധ്രപ്രദേശിലെ ഭരണ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എംപി, മഗുന്ത ശ്രീനിവാസലു റെഡ്ഡി എന്നിവര്‍ക്കൊപ്പം കെസിആറിന്റെ മകള്‍ കവിതയുടെ പേരും ഉയര്‍ന്ന് വരികയായിരുന്നു.
മദ്യവില്‍പ്പനക്കാരുടെ ലൈസന്‍സ് ഫീസ് ഒഴിവാക്കുകയും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നേടി കൊടുക്കുകയും ചെയ്തുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ സിബിഐ കവിതയുടെ മൊഴിയെടുത്തിരുന്നു.
Discussion about this post