ന്യൂഡൽഹി: ടെലിവിഷൻ നടി കൃതി വർമയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. 263 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.
ബിഗ് ബോസ് സീസൺ 12ൽ കൃതി വർമ ഉണ്ടായിരുന്നു. തട്ടിപ്പ് നടത്തിയ പ്രതികളുമായി ഇവർക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. കൃതി ഹരിയാന ഗുരുഗ്രാമിലുള്ള തന്റെ ഭൂമി വിറ്റത് ഇഡി പരിശോധിച്ചിരുന്നു. 2021 ൽ കൃതി ഈ ഭൂമി തട്ടിയെടുത്തതാണെന്ന് പരാതി ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൃതിയുടെ അക്കൗണ്ടിൽ ഒരു കോടി 18 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി. ഈ പണം അന്വേഷണ ഉദ്യോഗസ്ഥർ മരവിപ്പിച്ചു.
മറ്റ് ചില നഗരങ്ങളിലും സമാനമായ ഭൂമി വിൽപനയും വാങ്ങലും നടന്നത് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. പൂനെ, ഖണ്ടാല, കർജാത്ത്, ഉഡുപ്പി എന്നിവിടങ്ങളിലും കൃതി ഭൂമി വാങ്ങിയിരുന്നു. ഇതോടൊപ്പം പൻവേലിലും മുംബൈയിലും കൃതിയുടെ പേരിൽ ഫ്ലാറ്റുകളും ഉള്ളതായി കണ്ടെത്തി.
കൃതിയ്ക്കൊപ്പം സരിക ഷെട്ടി, രാജേഷ് ഷെട്ടി, അനന്ത് പാട്ടീൽ എന്നിവരും ഈ കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, കർണാടകയിലും മഹാരാഷ്ട്രയിലുമായി ഈ പ്രതികളുടെ 69.65 കോടി രൂപയും 32 ജംഗമ, സ്ഥാവര സ്വത്തുക്കളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം നിരോധിക്കൽ നിയമപ്രകാരം കണ്ടുകെട്ടി.
ഈ വസ്തുവകകൾ വാങ്ങാൻ വഞ്ചനാപരമായാണ് കൃതി പണം സമ്പാദിച്ചതെന്നാണ് ഇഡിയുടെ നിഗമനം . എന്നാൽ, ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ കൃതി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Discussion about this post