വെല്ലിംഗ്ടൺ: ഗബ്രിയേൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ന്യൂസിലൻഡിൽ ജാഗ്രതാ നിർദേശം. 509 വിമാനങ്ങൾ റദ്ദാക്കി. ന്യൂസിലൻഡിന്റെ വടക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നുണ്ട്. ഓക്ക്ലൻഡ് നഗരത്തിലെ കാറ്റിന്റെ വേഗത മണിക്കൂറിൽ 110 കിലോമീറ്ററാണ്. വടക്കൻ മേഖലകളിൽ 46,000 വീടുകളിൽ വൈദ്യുതി മുടങ്ങി.
കനത്ത മഴയും പെയ്യുന്നുണ്ട്. സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്. ഗബ്രിയേൽ ചുഴലിക്കാറ്റ് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും വൈദ്യുതി ലൈനുകൾക്കും റോഡുകൾക്കും മരങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ന്യൂസിലൻഡിലെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 24 മണിക്കൂർ സെൻസിറ്റീവ് ആയിരിക്കും, ഈ സമയത്ത് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് ചുഴലിക്കാറ്റിനെ ഭയാനകമെന്ന് വിശേഷിപ്പിച്ചു. സഹായത്തിനായി 60 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റിനൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു. ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ, ന്യൂസിലൻഡിന്റെ ചരിത്രത്തിൽ പ്രഖ്യാപിക്കപ്പെടുന്ന മൂന്നാം ചുഴലിക്കാറ്റ് അടിയന്തരാവസ്ഥ ആയിരിക്കും ഇത്.
Discussion about this post