തിരുവനന്തപുരം: കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ എന്‍ഐഎ റെയ്ഡ്. തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചവരുടെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് എന്‍ഐഎ റെയ്ഡ്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പുലർച്ചെ മുതൽ എൻഐഎ റെയ്ഡ് നടത്തിയത്.
ആകെ 60 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കാർ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്റെ ഭാര്യയുടെയും മംഗളുരു സ്ഫോടനത്തിൽ സാരമായി പരുക്കേറ്റ മുഹമ്മദ് ശരീഖിന്റെയും മൊഴികൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ . കേരളത്തിൽ ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലുമാണ് റെയ്ഡ് നടക്കുന്നത്.
കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും പരിശോധനകളുടെ തുടര്‍ച്ചയായാണ് എറണാകുളത്തും പരിശോധന. മംഗലാപുരം സ്ഫോടനക്കേസ് പ്രതികള്‍ എത്തിയ ഇടങ്ങളിലാണ് പരിശോധന. കോയമ്പത്തൂർ ഉക്കടത്തെ കോട്ട ഈശ്വരൻ ക്ഷേത്രത്തിന് മുന്നിൽ ഒക്ടോബർ 23 നാണ് സിലിണ്ടർ സ്ഫോടനം ഉണ്ടായി ജമേഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടത്.
ഇയാൾ ചാവേർ സ്ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകൾ കിട്ടിയതായി എൻഐഎ വ്യക്തമാക്കിയിരുന്നു.ഒരു മാസത്തിന്റെ ഇടവേളയിൽ നടന്ന കോയമ്പത്തൂർ ഉക്കടത്തെ ചാവേർ സ്ഫോടനവും മംഗളുരുവിൽ ഓട്ടോറിക്ഷയിലുണ്ടായ പ്രഷർ കുക്കർ സ്ഫോടനക്കേസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് എൻഐഎ പരിശോധിച്ച് വരികയാണ്.
Discussion about this post