തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെത്തുടർന്ന് വെങ്ങാനൂര്‍ മിനി സിവില്‍ സ്റ്റേഷനിൽ തോക്കുമായി യുവാവിന്‍റെ പ്രതിഷേധം. അമരവിള സ്വദേശി മുരുകനാണ് തോക്കുമായെത്തി പ്രതിഷേധിച്ചത്. ജീവനക്കാരെയും ജനപ്രതിനിധികളെയും ഓഫീസിനുള്ളിലാക്കിയ ശേഷം ഇയാൾ കൊണ്ടുവന്ന പൂട്ട് ഉപയോഗിച്ച് ഗേറ്റ് പൂട്ടുകയായിരുന്നു.
രാവിലെ 11 മണിയോടെയാണ് കനാല്‍ വെള്ളം തുറന്ന് വിടാന്‍ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്കാർഡുമായി യുവാവ് പ്രതിഷേധത്തിനെത്തിയത്. തോക്ക് ഇടയ്ക്കിടെ യുവാവ് ഉയര്‍ത്തിക്കാട്ടിയത് പരിഭ്രാന്തി പരത്തി. മണിക്കൂറുകളോളം ജീവനക്കാരും ഓഫീസില്‍ എത്തിയവരും പരിഭ്രാന്തരായി.
ഇതോടെ പഞ്ചായത്ത് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വെങ്ങാനൂര്‍ പൊലീസെത്തി മുരുകനെ അനുനയിപ്പിച്ചു. ഇയാളുടെ അരയിലുണ്ടായിരുന്ന തോക്കും പിടിച്ചെടുത്തു. എയര്‍ഗണ്ണാണ് മുരുകന്‍റെ പക്കല്‍ നിന്നും പിടികൂടിയത്.
Discussion about this post