തിരുവനന്തപുരം∙ മേയ് പകുതിയോടെ കോവിഡ് ബാധിതരുടെ എണ്ണം പരമാവധി ഉയരാനിടയുണ്ടെന്ന പ്രൊജക്ഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ അടിയന്തര നടപടി തുടങ്ങി. ഡോക്ടർമാരുടെ കുറവു പരിഹരിക്കാൻ അവസാന വർഷ മെഡിക്കൽ വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത കോവിഡ് ബാധിതർ വീടുകളിൽ തന്നെ കഴിയണമെന്നു നിർദേശിക്കും. ഏതൊക്കെ രോഗികൾക്കാണ് ആശുപത്രിയിൽ കിടത്തിച്ചികിത്സ ആവശ്യമെന്നു കണ്ടെത്താൻ പ്രായോഗിക മാനദണ്ഡങ്ങൾ തയാറാക്കാനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുമായി ചർച്ച നടത്തി. രോഗവ്യാപനം വർധിക്കുന്ന സാഹചര്യങ്ങൾക്കനുസരിച്ച് സെർജ് പ്ലാനുകൾ തയാറാക്കാൻ മെഡിക്കൽ കോളജുകളോട് ആവശ്യപ്പെട്ടു.
കൂടുതൽ രോഗബാധിതരുള്ള കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ കിടക്കകളും ഐസിയു കിടക്കകളും വർധിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കാസർകോട്ടെ ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമുണ്ടെന്ന റിപ്പോർട്ടിലും അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മേയ് പകുതിയോടെ നാലു ലക്ഷം കവിയുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രൊജക്ഷൻ റിപ്പോർട്ടിൽ മുന്നറിയിപ്പു നൽകിയിരുന്നത്.
അതേസമയം സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ ലോക്ഡൗണ്‍ വേണ്ടിവരും. സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഒഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നടപ്പാക്കുന്ന ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന കാര്യം ആലോചിക്കേണ്ടി വരും. ബാങ്കിംഗ് സേവനം നിലവില്‍ രണ്ട് മണിവരെയാണ്. പരമാവധി ഓണ്‍ലൈന്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുളളവര്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര് ആണ് അനുവദിച്ചിരിക്കുന്നത്. ഇത് സ്ഥല സൗകര്യമുളള ക്ഷേത്രങ്ങളിലാണ്. ചെറിയവയില്‍ അതിനനുസരിച്ച് നിയന്ത്രണം വേണം. ഹോട്ടലുകളിലും ഭക്ഷണശാലകളിലും പാഴ്സല്‍ സംവിധാനം മാത്രമാകും. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കയാണ്. തിരഞ്ഞെടുപ്പിന്റെ വിജയാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post