ഇസ്ലാമാബാദ് ; ഇനിയും പാകിസ്താന് വേണ്ടി അന്യരാജ്യങ്ങളിൽ പോയി വായ്പ തേടാൻ ലജ്ജ തോന്നുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് . അടുത്തിടെ യു.എ.ഇ സന്ദർശിച്ച് രാജ്യത്തിന് വേണ്ടി വായ്പ തേടിയപ്പോൾ നേരിട്ട മാനസിക സമ്മർദവും മടിയും ഷഹബാസ് തുറന്ന് പറയുന്ന വീഡിയോ പുറത്ത് വന്നു . എനിക്ക് യുഎഇയിൽ നേരിടേണ്ടി വന്ന കാര്യങ്ങൾ പാകിസ്ഥാനിലെ വസീർ-ഇ-അസം എന്ന നിലയിൽ പരാമർശിക്കേണ്ടതുണ്ട്.
അവിടെ എനിക്ക് ഒരുപാട് നാണക്കേട് നേരിടേണ്ടി വന്നു.- എന്ന് പറഞ്ഞാണ് ഷഹബാസ് വീഡിയോ ആരംഭിക്കുന്നത് . ഒരാഴ്ച മുമ്പാണ് ഷഹബാസ് വിദേശയാത്രയ്ക്ക് പോയത്. ജനീവ കാലാവസ്ഥാ സമിതിയിൽ അദ്ദേഹം പങ്കെടുത്തു. അതിനുശേഷം സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും പോയി. രണ്ടിടത്തും പണം കടം ചോദിച്ചു. സൗദി അറേബ്യ രണ്ടും, യുഎഇ ഒരു ബില്യൺ ഡോളർ ഗ്യാരണ്ടി നിക്ഷേപം വാഗ്ദാനം ചെയ്തിരുന്നു. ‘ ഞാൻ രണ്ട് ദിവസം മുമ്പ് യുഎഇയിൽ നിന്ന് വന്നതാണ്.
അവിടെ സദർ (പ്രസിഡന്റ്) എന്റെ ജ്യേഷ്ഠൻ മുഹമ്മദ് ബിൻ സായിദ് ആണ്. എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. അവരോട് കൂടുതൽ ലോൺ ചോദിക്കില്ല എന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം ധൈര്യം സംഭരിച്ച് അവരോട് കൂടുതൽ ലോൺ ചോദിക്കാൻ തുടങ്ങി. ഞാൻ പറഞ്ഞു- സർ, നിങ്ങൾ എന്റെ ജ്യേഷ്ഠനാണ്. ഞാൻ വളരെ ലജ്ജിക്കുന്നു, പക്ഷേ എന്തുചെയ്യണം, ഞാൻ വളരെ നിസ്സഹായനാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് നിങ്ങൾക്കെല്ലാം അറിയാം. നിങ്ങൾ എനിക്ക് മറ്റൊരു ബില്യൺ ഡോളർ തരൂ. ‘ ഷഹബാസ് വീഡിയോയിൽ പറയുന്നു.
കഴിഞ്ഞയാഴ്ച, പാകിസ്ഥാൻ സൈന്യത്തിന്റെ പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി ഷരീഫ് പങ്കെടുത്തിരുന്നു. അപ്പോഴും അദ്ദേഹം രാജ്യത്തിന്റെ കടത്തെക്കുറിച്ചാണ് സംസാരിച്ചത്. കരസേനാ മേധാവിക്കും ഐഎസ്ഐക്കുമൊപ്പം പ്രസിഡന്റ് ആരിഫ് അൽവിയും അവിടെ സന്നിഹിതരായിരുന്നു. സൈനിക മേധാവി ജനറൽ അസിം മുനീറിനും ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറൽ നദീം അൻജൂമിനും മുന്നിൽ ഷഹബാസ് ഷെരീഫ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായി കണക്കാക്കപ്പെടുന്നു .
പാകിസ്ഥാന്റെ മൊത്തം ബജറ്റിന്റെ ഏറ്റവും വലിയ വിഹിതം സൈന്യത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത്, അത് ഓരോ വർഷവും 10% വർദ്ധിപ്പിക്കുന്നു. ഓരോ തവണയും കടം ചോദിക്കേണ്ടി വരുന്നത് എനിക്ക് നാണക്കേടാണ്. പാകിസ്ഥാൻ ആണവശക്തിയായതിനാൽ ഇത് മോശമായി തോന്നുന്നു. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ എത്രകാലം കടത്തെ ആശ്രയിക്കും . രാജ്യത്തെ നയിക്കാനുള്ള ശരിയായ മാർഗമല്ല ഇത്, രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാനും കഴിയില്ല.
ഇന്നല്ലെങ്കിൽ നാളെ ഈ രാജ്യവും ഈ കടം വീട്ടേണ്ടിവരുമെന്ന് കൂടി ചിന്തിക്കണം.- പരേഡിനിടെ ഷഹബാസ് ചൂണ്ടിക്കാട്ടി. യുദ്ധം നടത്താൻ കഴിവില്ലാത്ത രീതിയിലാണ് തങ്ങളെന്നും സമാധാന ചർച്ചകൾ നടത്തണമെന്നു ഷഹബാസ് ഇന്ത്യയോടും ആവശ്യപ്പെട്ടിരുന്നു
Discussion about this post