ബംഗലൂരു: ഹിന്ദുമത വിശ്വാസത്തിനും, ആർഎസ്എസ്, ബി.ജെ.പി നേതാക്കള്‍ക്കും എതിരെ നടത്തിയ അശ്ലീല പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞ് കർണാടക – ശൃംഗേരി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ ടി.ഡി. രാജഗൗഡ. ഹിന്ദുസന്യാസി മഠങ്ങളിലുള്ളവര് വേശ്യകളുടെ മക്കളാണ്, ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് ഭൗതികമായ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടാകുമോ തുടങ്ങിയ പരാമര്‍ശങ്ങള്‍ കര്‍ണാടകയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ രാജഗൗഡയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഹിന്ദു സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. താന്‍ ഗ്രാമീണമായ ശൈലിയില്‍ ഉപയോഗിച്ച ചില പദപ്രയോഗങ്ങള്‍ ഉചിതമായിരുന്നില്ലെന്ന് ടിഡി രാജഗൗഡ വ്യക്തമാക്കി. ആ പദപ്രയോഗങ്ങള്‍ പിന്‍വലിക്കുന്നുവെന്നും അതില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഗൗഡ അറിയിച്ചു.
യുവാക്കള്‍ക്ക് ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളുമായാണ് താന്‍ മുന്നോട്ടുപോകുന്നത്. എന്നാല്‍ ചിലര്‍ യുവാക്കളില്‍ വിദ്വേഷം വിതയ്ക്കുകയും രാഷ്ട്രീയ നേട്ടങ്ങൾക്കായി അവരെ ഉപയോഗിക്കുകയുമാണ്. തനിക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയും മണ്ഡലത്തില്‍ വികസനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് താന്‍ പരുഷതയോടെ സംസാരിച്ചതെന്നും രാജഗൗഡ ന്യായീകരിച്ചു.
Discussion about this post