മുംബൈ : ആത്മഹത്യ ചെയ്യാനുള്ള എളുപ്പവഴികളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞ 25 കാരന്റെ ജീവന് രക്ഷിച്ച് മുംബൈ പോലീസ്. മുംബൈയിലെ കുര്‍ള വെസ്റ്റിലെ കിസ്മത് നഗറിലുള്ള യുവാവ് നിരന്തരമായി ഇന്റര്‍നെറ്റില്‍ ആത്മഹത്യക്കുള്ള എളുപ്പവഴി തേടുന്നതായി ഫെബ്രുവരി 15 ന് യുഎസ്എന്‍സിഇ വാഷിങ്ടണ്‍ ഇന്റര്‍പോളാണ് ന്യൂഡല്‍ഹിയിലെ ഇന്റര്‍പോളിനെ വിവരമറിയിച്ചത്.
വിവരം ലഭിച്ചതോടെ ന്യൂഡല്‍ഹിയിലെ ഇന്റര്‍പോള്‍ വിഭാഗം മുംബൈ പോലീസിൽ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുംബൈ പോലീസിലെ മുതിര്‍ന്ന ഉദ്യേഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ അജിത് ഗനാജിയും സംഘവും സാങ്കേതികവിദ്യയുടെ സഹായത്തോടെ യുവാവിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഐടി എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്ന യുവാവിനെ ജോഗേശ്വരി വെസ്റ്റിലെ താമസസ്ഥലത്ത് നിന്നാണ് പോലീസ് പിടികൂടിയത്.
വിദ്യാഭ്യാസത്തിനും ദൈനംദിന ആവശ്യങ്ങൾക്കുമായി വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തിരുന്നുവെന്നും കടം വീട്ടാനും വീട്ടുചെലവും താങ്ങാനാവാതെയും വന്നതോടെ വിഷാദരോഗം മൂലമാണ് ആത്മഹത്യക്കൊരുങ്ങിയതെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത് . തുടർന്ന് യുവാവിനെ കൗൺസിലിംഗിനും വിധേയനാക്കി.
Discussion about this post