പട്ന: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പറയുന്നതിനപ്പുറം പോകില്ല സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കോണ്‍ഗ്രസ്സിനെ അകമഴിഞ്ഞു പിന്തുണക്കുന്ന യച്ചൂരിക്കും സിപിഎമ്മിനും എന്നാല്‍ ബിഹാറില്‍ അവരില്‍നിന്ന് ലഭിച്ചത് അപമാനം. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ് ചര്‍ച്ചകള്‍ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസും ആര്‍ജെഡിയും ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം എന്നാല്‍ ഈ ചര്‍ച്ചകളിലൊന്നും സിപിഎമ്മിനെ അടുപ്പിച്ചിട്ടില്ല. സിപിഐയുടെ കാര്യം ബിഹാര്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലാണ്. ആര്‍ജെഡിക്ക് സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ സ്വാധീനമുള്ള സിപിഎംഎല്‍-ലിബറേഷനോടാണു താല്പര്യം.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി മേധാവി ലാലുപ്രസാദ് യാദവ് കഴിഞ്ഞ വര്‍ഷം റാഞ്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തടവുകാരുടെ വാര്‍ഡില്‍ ചികിത്സയിലിരിക്കെ, യച്ചൂരിയും രാജയും അദ്ദേഹത്തെ സന്ദര്‍ശിച്ചതാണ്. പക്ഷേ, സീറ്റു വിഭജന ചര്‍ച്ച വന്നപ്പോള്‍ അതൊന്നും ഗുണമായില്ല. ഡല്‍ഹിയില്‍ വിപുലമായ രാഷ്ടീയബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന നേതാക്കളായ യച്ചൂരിയും രാജയും ബിഹാറില്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ തങ്ങളുടെ പാര്‍ട്ടികളെയും ഭാഗമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ സഹായമാണു തേടുന്നത്. ബിഹാറില്‍ ചെറുകിട പാര്‍ട്ടികളുടെ സമ്മര്‍ദം വളരെ ശക്തമാണ്. രാഷ്ട്രീയ ലോക്സമത പാര്‍ട്ടി (ആര്‍എല്‍എസ്പി), വികാസ്ശീല് ഇന്‍സാഫ് പാര്‍ട്ടി (വിഐപി), ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) എന്നിവയെല്ലാം സംസ്ഥാനത്തെ നിര്‍ണായകമായ പിന്നാക്ക സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഇക്കാരണത്താല്‍ വിജയകരമായ 2015ലെ സീറ്റുവിഭജന ഫോര്‍മുല ഇത്തവണയും പിന്തുടരാനാണ് ആര്‍ജെഡിയും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുള്ളത്.
ആര്‍ജെഡി 150 സീറ്റുകളില്‍ മത്സരിക്കാനുദ്ദേശിക്കുന്നു. കോണ്‍ഗ്രസിനു 90 സീറ്റുകളും ലഭിക്കും. അതേസമയം ആര്‍ജെഡിക്ക്, വികാസ്ശീല് ഇന്‍സാഫ് പാര്‍ട്ടിക്കും സിപിഎംഎല്‍ ലിബറേഷനും തങ്ങളുടെ ക്വോട്ടയില്‍നിന്നു വേണം സീറ്റു കണ്ടെത്താന്‍. സമാനമായ രീതിയില്‍, ഉപേന്ദ്ര ഖുഷ്വാഹ നയിക്കുന്ന ആര്‍എല്‍എസ്പിക്കും ജീതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും കോണ്‍ഗ്രസ് സീറ്റു കണ്ടെത്തണം. ഖുഷ്വാഹയും മാഞ്ചിയുമാകട്ടെ, ലാലുപ്രസാദും മകന് തേജസ്വിയുമായി നല്ല ബന്ധത്തിലുമല്ല.
തങ്ങളുടെ ക്വോട്ടയില്‍നിന്നു സിപിഐക്കോ സിപിഎമ്മിനോ സീറ്റു നല്‍കാനാവില്ലെന്ന കാര്യം ആര്‍ജെഡി വ്യക്തമാക്കിക്കഴിഞ്ഞു. ഖുഷ്വാഹയുടെയും മാഞ്ചിയുടെയും സമ്മര്‍ദങ്ങള്‍ക്കു നടുവിലായ കോണ്‍ഗ്രസിനു സിപിഐയുടെ തീപ്പൊരി പ്രസംഗകനും യുവനേതാവുമായ കനയ്യ കുമാറിനോട് ഇഷ്ടമുണ്ട്. പക്ഷേ, സിപിഎമ്മിന് ഇതുപോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന നേതാവോ ജനകീയ അടിത്തറയോ ബിഹാറിലില്ല. പക്ഷേ, സോണിയ ഗാന്ധിയോടും സോണിയയുടെ മുഖ്യ ഉപദേഷ്ടാവായ അഹമ്മദ് പട്ടേലിലെനെപ്പോലുള്ളവരോടും ഡി.രാജയ്ക്കും യച്ചൂരിക്കും ശക്തമായ ബന്ധമാണുള്ളത്. സോണിയയ്ക്കു ദേശീയതലത്തില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും നല്കുന്ന പിന്തുണ പരിഗണിച്ച് തങ്ങള്‍ക്കുവേണ്ടി അവര്‍ ബിഹാറില്‍ ഇടപെടുമെന്ന പ്രതീക്ഷയാണ് ഇരുനേതാക്കള്‍ക്കുമുള്ളത്.
ആര്‍ജെഡിയോടുള്ള ഭിന്നത മൂലം ആര്‍എല്‍എസ്പിയോ എച്ച്എഎമ്മോ അവസാന നിമിഷത്തില്‍ ബിജെപി പാളയത്തിലേക്കു പോയാല്‍ കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റുകളുണ്ടാവും. ഈ സാഹചര്യത്തിലാണു ബിഹാര്‍ രാഷ്ട്രീയത്തില്‍ തങ്ങളുടെ പ്രസക്തി ഉറപ്പിച്ചുനിര്‍ത്താനുള്ള തന്ത്രപരമായ ചര്‍ച്ചകളില്‍ രാജയും യച്ചൂരിയും സജീവമാകുന്നത്. കാരണം, കഴിഞ്ഞവട്ടം മൂന്നാം മുന്നണിയായി മത്സരിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതാണ്.
Discussion about this post