തിരുവനന്തപുരം: തലശേരി ഗവ. ബ്രണ്ണന്‍ കോളജ് ബിരുദവിദ്യാര്‍ഥിയും കാസര്‍ഗോഡ് നീലേശ്വരം പുതുക്കൈ സ്വദേശിയുമായ ചി്ന്നു സുള്‍ഫിക്കര്‍ എന്ന അഞ്ജനാ ഹരീഷിന്റേത് ഉള്‍പ്പെടെ അഞ്ച് യുവതികളുടെ ദുരൂഹ മരണം തീവ്രവാദവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കും.
അഞ്ജനാ ഹരീഷ് ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന് പിന്നാലെ കേരളത്തില്‍ പലയിടങ്ങളിലായി നാല് പെണ്‍കുട്ടികള്‍കൂടി സമാനസാഹചര്യങ്ങളില്‍ മരിച്ച വിവരം പുറത്തുവന്നിരുന്നു. അഞ്ജന, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരുന്ന കൊല്ലം, കൊട്ടിയം സ്വദേശിനി, തിരുവനന്തപുരത്തു താമസിച്ചിരുന്ന ചലച്ചിത്രപ്രവര്‍ത്തക, തൃശൂര്‍ സ്വദേശിനി, നിലമ്പൂര്‍ സ്വദേശിനി എന്നിവരുടെ മരണമാണ് എ.ടി.എസ്. ഏറ്റെടുക്കുന്നത്. യുവതികളുടെ ദുരൂഹമരണവുമായി നിരോധിതസംഘടനകള്ക്കും മാവോയിസ്റ്റുകള്‍ക്കും ബന്ധമുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നാണിത്.
കഴിഞ്ഞ മേയ് 12-നാണ് ഗോവയിലെ ഒരു ഹോസ്റ്റലിനു സമീപം അഞ്ജന ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന്, നോര്‍ത്ത് ഗോവയിലെ കല്ലങ്കോട്ട് പോലീസ് ആത്മഹത്യാക്കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, അഞ്ജനയുടെ മരണം സംബന്ധിച്ച് മറ്റു ചില വിവരങ്ങള്‍ ബ്രണ്ണന്‍ കോളജിലെ ഒരു പൂര്വവിദ്യാര്ഥിയില്നിന്നു രഹസ്യാന്വേഷണവിഭാഗത്തിനു ലഭിച്ചു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിലാണു മറ്റു നാല് പെണ്‍കുട്ടികളുടെ മരണവും സമാനസാഹചര്യത്തിലാണെന്നു വ്യക്തമായത്. ഗോവയിലെ ഹോസ്റ്റലില്‍ അഞ്ജന ലൈംഗികാതിക്രമം നേരിട്ടെന്ന വിവരങ്ങളും ഇതിനിടെ പുറത്തുവന്നു.
വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന അഞ്ജനയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമുണ്ടായി. മരിക്കുന്നതിനു മുമ്പ് അഞ്ജനയും സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണവിവരങ്ങള്‍ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിരുന്നു. ഭീതി കലര്‍ന്ന സ്വരത്തിലായിരുന്നു അഞ്ജനയുടെ സംഭാഷണം. താമസസ്ഥലത്ത് അഞ്ജനയ്ക്കു ലൈംഗികാതിക്രമം നേരിട്ടിട്ടും സുഹൃത്തുക്കള്‍ പോലീസിനോടു വെളിപ്പെടുത്താന്‍ മടിച്ചതും ദുരൂഹമാണ്.
ലഹരി മാഫിയയ്ക്കും അടുത്തിടെ ശ്രദ്ധയില്‍പ്പെട്ട ചില അരാജക ലൈംഗികസംഘടനകള്ക്കും ഈ സംഭവവുമായി ബന്ധമുണ്ടെന്നു സൂചനയുണ്ട്. വിഷാദരോഗികളായ യുവാക്കളെ മയക്കുമരുന്ന് നല്കി പാട്ടിലാക്കുന്ന ചില ഡോക്ടര്‍മാരെക്കുറിച്ചും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ക്യാമ്പസുകളിലെ അരാജകത്വം, സ്വതന്ത്രലൈംഗികത, ലഹരിവസ്തുകളുടെ ഉപയോഗം എന്നിവയെ ന്യായീകരിക്കുന്നവരും സാമൂഹികമാധ്യമങ്ങളിലെ ഡേറ്റിങ് ഗ്രൂപ്പുകളും നിരീക്ഷണത്തിലാണ്.
മരിക്കുന്നതിന് നാല് മാസം മുന്‍പ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പോലീസ് വീട്ടുകാര്‍ക്ക് കൈമാറി. കോഴിക്കോട്ടും പാലക്കാട്ടുമായി ഏറെനാളത്തെ ലഹരിവിമോചന ചികിത്സക്കു ശേഷമാണ് അഞ്ജന വീട്ടിലെത്തിയത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ കോളേജിലെ കൂട്ടായ്മയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അമ്മ വീണ്ടും പരാതി നല്കി. കോഴിക്കോട് അര്‍ബന്‍ നക്സലുകള്‍ നേതൃത്വം നല്കുന്ന ഒരു സംഘടനക്കൊപ്പം പ്രവര്‍ത്തിക്കുകയായിരുന്ന അഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്ത് ഹോസ്ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയെങ്കിലും കുടുംബത്തിനൊപ്പം പോകാന്‍ താത്പര്യം ഇല്ലെന്ന് അവള് അറിയിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ഗാര്‍ഗി എന്ന യുവതിക്കൊപ്പമാണ് അഞ്ജന പോയത്. അഞ്ജനയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാമെന്ന് ഗാര്‍ഗി എഴുതി നല്‍കിയിരുന്നു. പിന്നീട് ഗാര്‍ഗിയുടെ വീട്ടിലായിരുന്നു താമസം. മാര്‍ച്ച് 17ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് ഗോവക്ക് പോയത്.
നക്സല്‍ നേതാവ് അജിതയുടെ മകളാണ് ഗാര്‍ഗി. ഇവരുള്‍പ്പെട്ട അര്‍ബന്‍ നക്സലുകള്‍ക്കൊപ്പമാണ് അഞ്ജന താമസിച്ചിരുന്നത്. മദ്യപാനത്തിനും അടിമയായിരുന്നു. നേരത്തെ അഞ്ജനയെ വീട്ടുകാരില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പ്രചാരണം നടത്തിയിരുന്നു. അഞ്ജന ട്രാന്സ്ജെന്റര് ആണെന്നും തടവിലാക്കിയെന്നും ചൂണ്ടിക്കാട്ടി തളിപ്പറമ്പ് സ്റ്റേഷനിലെത്തി ഗാര്‍ഗി, റോസ ഫെലിഷ്യ, പി.സുല്‍ഫത്ത്, ശബാന, ആതിര എന്നിവര്‍ ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് അര്‍ബന്‍ നക്സലുകള്‍ നടത്തിയത്.
Discussion about this post