തിരുവനന്തപുരം: അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ കമ്യൂണിസ്റ്റ് ചൈനയെ ന്യായീകരിച്ച് വീണ്ടും സിപിഎം. അതിര്‍ത്തിയില്‍ സ്ഥിതി മോശമാക്കിയത് അമേരിക്കയും ചൈനയുമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും ചൈനയ്ക്കെതിരെ അമേരിക്ക- ഇന്ത്യ കൂട്ടുകെട്ട് തന്ത്രപരമായ നിലയിലേക്ക് നീങ്ങിയതുമാണ് കഴിഞ്ഞ ആറുമാസത്തിനിടയില്‍ അതിര്‍ത്തിയില്‍ സ്ഥിതി മോശമാക്കിയത്. അമേരിക്കയുടെ സാമന്തരാജ്യമാകണോ എന്ന ലേഖനത്തില്‍ പറയുന്നു. നേരത്തെയും ചൈനാ വിഷയത്തില്‍ രാജ്യവിരുദ്ധ നിലപാട് സിപിഎമ്മും കാരാട്ടും സ്വീകരിച്ചിരുന്നു. ഇന്ത്യ ക്വാഡിന്റെ ഭാഗമായതിനെയും കാരാട്ട് വിമര്‍ശിക്കുന്നു. ഇത് ചൈനയെ ലക്ഷ്യമിടുന്നതെന്നാണ് സിപിഎമ്മിനെ അസ്വസ്ഥമാക്കുന്നത്.
ക്വാഡ് എന്നറിയപ്പെടുന്ന ചതുര്രാഷ്ട്രസഖ്യത്തിലെ വിദേശമന്ത്രിമാരുടെ യോഗം ഈ മാസം ആറിന് ടോക്യോയില്‍ നടന്നു. അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ സഖ്യം. ഇന്തോ– പസഫിക് മേഖലയിലെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇതെന്ന് അമേരിക്ക അവകാശപ്പെടുമ്പോഴും ചൈനയെയാണ് ലക്ഷ്യമിടുന്നത്. ‘ഇന്ത്യ ഒരു സൈനിക സഖ്യസംവിധാനത്തിലും പങ്കാളിയാകില്ലെന്ന്’ സെപ്തംബറില്‍ വിദേശമന്ത്രി എസ് ജയശങ്കര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ക്വാഡുമായി മുന്നോട്ടുപോകുന്നതിലൂടെ വിദേശമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജപ്പാന് പ്രധാനമന്ത്രി ഷിന്‍ഷെ അബെ മുന്‍കൈയെടുത്ത് 2007ല്‍ തന്നെ ക്വാഡ് രൂപീകരിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ചൈന എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ ഈ ശ്രമം ഫലം കണ്ടില്ല.
ഓസ്ട്രേലിയയില്‍ അധികാരത്തില്‍ വന്ന പുതിയ സര്‍ക്കാരും മന്‍മോഹന്‍സിങ് സര്‍ക്കാരും നിലപാടില്‍നിന്ന് പിന്നോട്ടുപോയി. 2017 നവംബറില്‍ മനിലയില്‍ നടന്ന ‘ആസിയന്‍’ ഉച്ചക്കോടിക്കിടെയാണ് ക്വാഡ് എന്ന ആശയത്തിന് വീണ്ടും ജീവന്‍വച്ചത്. ഉച്ചക്കോടിക്കിടെ നാല് രാജ്യങ്ങളിലെയും വിദേശമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്ന് സഖ്യത്തിനായി തീരുമാനിച്ചു. ഈ സമയം നാല് രാജ്യത്തിലും വലതുപക്ഷ സര്‍ക്കാരുകളായിരുന്നു. ചൈനയുമായി ഏറ്റമുട്ടല്നയം സ്വീകരിക്കാന്‍ ഇവര്‍ക്ക് മടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് നടന്ന യോഗത്തില്‍ വിദേശമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ് പങ്കെടുത്തത്. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ക്വാഡ് യോഗം മന്ത്രിതലത്തിലേക്ക് മാറ്റി. 2019 സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ നാല് രാജ്യങ്ങളിലെയും മന്ത്രിമാര്‍ യോഗം ചേര്‍ന്നു.
ചൈനയെ നേരിടാനുള്ള തന്ത്രപരമായ അമേരിക്കയുടെ നീക്കമാണ് ക്വാഡ്. ഈ സഖ്യത്തില്‍ പങ്കാളിയായതുകൊണ്ട് ഇന്ത്യക്ക് ഒന്നും നേടാന്‍ കഴിയില്ല. തെക്കന്‍ ചൈനാ കടല്‍ ഇന്ത്യയുടെ സുപ്രധാന താല്‍പ്പര്യവുമായി ബന്ധപ്പെടുന്നില്ല. തെക്കന്‍ ചൈനാ കടലില്‍ അമേരിക്കയും ജപ്പാനുമായി ചേര്‍ന്ന് ഇന്ത്യ സംയുക്ത നാവികാഭ്യാസം നടത്തുന്നത് എന്തിനാണ്? ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ക്വാഡ് പങ്കാളികളാരും വാഗ്ദാനം ചെയ്തതുപോലെ ഇന്ത്യയെ സൈനികമായി പിന്തുണയ്ക്കാന്‍ പോകുന്നില്ല. തെക്കന്‍ ചൈനാ കടലിലെ തര്‍ക്കം നേരിട്ട് ബാധിക്കുന്ന രാജ്യങ്ങളോ പ്രധാന മേഖലാ സഹകരണസഖ്യമായ ആസിയനോ അമേരിക്ക സ്പോണ്സര് ചെയ്യുന്ന ക്വാഡില്‍ ചേരാന്‍ തയ്യാറായിട്ടില്ല. ചൈനാ വിരുദ്ധമായ ഒരു ഗ്രൂപ്പിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ആ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഗുണം ചെയ്യില്ലെന്ന് തിരിച്ചറിഞ്ഞാണിത്. മേഖലയിലെ പ്രധാന രാജ്യവും തെക്കന്‍ ചൈനാ കടലിലെ തര്‍ക്കത്തില്‍ നേരിട്ട് പങ്കാളിയുമായ ഇന്തോനേഷ്യപോലും ക്വാഡില്നിന്ന് വിട്ടുനില്‍ക്കുകയാണ്.
ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ സ്ഥിതി മോശമാകുകയും ചൈനയ്ക്കെതിരെ യുദ്ധാന്തരീഷം നിലനില്ക്കുകയും ചെയ്യുമ്പോഴാണ് മോഡി സര്‍ക്കാര്‍ അമേരിക്കയ്ക്കു മുന്നില്‍ കീഴടങ്ങുന്നത്. ചൈനയുമായി നേരിട്ടുള്ള ചര്‍ച്ചകളിലൂടെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുകയാണ് വേണ്ടത്. ഇതാണ് ഇന്ത്യയുടെ താല്‍പ്പര്യത്തിന് ഗുണം ചെയ്യുക. അമേരിക്കയുമായോ അതിന്റെ നിയന്ത്രണത്തിലുള്ള സംഖ്യങ്ങളുമായി ചേര്‍ന്നോ ചൈനാ വിരുദ്ധ ഗ്രൂപ്പിന്റെ ഭാഗമായതുകൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. അമേരിക്കയുടെ സാമന്തരാജ്യമായി നില്ക്കുകയല്ല വേണ്ടത്. നിലവിലെ പ്രശ്നങ്ങള്‍ നേരിടാനും പരിഹരിക്കാനാവശ്യമായ വിഭവങ്ങളും കഴിവും ശക്തിയും ഇന്ത്യക്കുണ്ട്. അത് വിനിയോഗിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണം. ലേഖനം ആവശ്യപ്പെടുന്നു.
Discussion about this post